Meditation. - August 2024

"ദുഷ്ടനില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാർത്ഥിക്കാം... സംരക്ഷണം നേടാം

സ്വന്തം ലേഖകന്‍ 27-08-2023 - Sunday

"ലോകത്തില്‍ നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനില്‍ നിന്നു അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്" (യോഹ 17:15)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 27
"ദുഷ്ടനില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ" എന്ന സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള നമ്മുടെ യാചന യേശുവിന്‍റെ പ്രാര്‍ത്ഥനയിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. "അവരെ ലോകത്തില്‍ നിന്നെടുക്കണമെന്നല്ല, പിന്നെയോ ദുഷ്ടനില്‍ നിന്നു അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്." നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി അതു സ്പര്‍ശിക്കുന്നു. ഈ യാചനയില്‍ തിന്മ ഒരു അമൂര്‍ത്താവതരണം അല്ല, പിന്നെയോ സാത്താന്‍, ദുഷ്ടന്‍, ദൈവത്തെ എതിര്‍ക്കുന്ന മാലാഖ എന്നിങ്ങനെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ പദ്ധതിയുടെയും ക്രിസ്തുവില്‍ പൂര്‍ത്തിയായ രക്ഷാകര പ്രവര്‍ത്തനത്തിന്‍റെയും മുന്‍പില്‍ പ്രതിബന്ധമായി തന്നെത്തന്നെ സ്ഥാപിക്കുന്നവനാണ് പിശാച്.

ആരംഭം മുതല്‍ കൊലയാളിയും നുണയനും നുണകളുടെ പിതാവും പ്രപഞ്ചത്തെ മുഴുവന്‍ ചതിക്കുന്നവനുമായ സാത്താനിലൂടെ പാപവും മരണവും ലോകത്തില്‍ പ്രവേശിച്ചു. അവന്‍റെ അന്തിമ പരാജയത്തിലൂടെ സൃഷ്ടി മുഴുവന്‍ പാപത്തിന്‍റെയും മരണത്തിന്‍റെയും ജീര്‍ണ്ണതയില്‍ നിന്നും സ്വതന്ത്രമാകും. ദൈവത്തില്‍ നിന്നു ജനിച്ചവനെ ദൈവപുത്രന്‍ സംരക്ഷിക്കുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല. നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുകയും പാപങ്ങള്‍ എടുത്തു കളയുകയും ചെയ്യുന്ന കര്‍ത്താവു തന്നെ നമ്മെ സംരക്ഷിക്കുകയും നമ്മുടെ ശത്രുവായ പിശാചിന്‍റെ കുതന്ത്രങ്ങളില്‍ നിന്നു കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നവന്‍ പിശാചിനെ ഭയപ്പെടേണ്ടതില്ല. "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരു നമുക്ക് എതിരു നില്‍ക്കും" (റോമാ 8:31).

ദുഷ്ടനില്‍ നിന്നു രക്ഷിക്കണമേ, എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്‍ വഴിയോ അവന്‍റെ പ്രചോദനത്താലോ ഉണ്ടാകുന്ന വര്‍ത്തമാന, ഭൂത, ഭാവി കാലങ്ങളിലെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. കർത്തൃപ്രാർത്ഥനയുടെ അവസാനത്തെ ഈ യാചനയില്‍ സഭ പിതാവിന്‍റെ മുന്‍പില്‍ ലോകത്തിന്‍റെ എല്ലാ യാതനകളും കൊണ്ടുവരുന്നു. മനുഷ്യകുലത്തെ ഞെരുക്കുന്ന എല്ലാ തിന്മകളില്‍ നിന്നുമുള്ള മോചനത്തോടോപ്പം, വിലപ്പെട്ട ദാനമായ സമാധാനവും ക്രിസ്തുവിന്‍റെ പുനരാഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ നിലനില്‍ക്കാനുള്ള കൃപയും സഭ യാചിക്കുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ "മരണത്തിന്‍റെയും നരകത്തിന്‍റെയും താക്കോലുകള്‍" ഉള്ളവനും "ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായ സര്‍വശക്തനും" ആയവനില്‍ എല്ലാ മനുഷ്യരും എല്ലാ വസ്തുകളും ഒന്നിച്ചു കൂട്ടപ്പെടുന്നതിന്‍റെ മുന്നനുഭവം നമുക്ക് ഉണ്ടാകുന്നു.

വിചിന്തനം
യേശു പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ട് എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ എന്നു നമ്മുക്കു യാചിക്കാം. ഈ പ്രാർത്ഥനയിലൂടെ എല്ലാ കാലയളവിലും നമ്മുക്കു സമാധാനം ലഭിക്കട്ടെ. ദൈവത്തിന്റെ കാരുണ്യത്തിന്‍റെ സഹായത്താല്‍ നമ്മൾ എന്നേക്കും പാപത്തില്‍ നിന്നു മോചിതരും എല്ലാ അസ്വസ്ഥതകളില്‍ നിന്ന് സുരക്ഷിതരുമായിത്തീരട്ടെ. അങ്ങനെ നിത്യസൗഭാഗ്യവും രക്ഷകനായ യേശുക്രിസ്തുവിന്‍റെ പുനരാഗമനവും നമ്മുക്കു പ്രതീക്ഷിച്ചുകൊണ്ട് "കര്‍ത്താവായ യേശുവേ, വരുക" എന്ന് നമ്മുക്കു അപേക്ഷിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »