News

ലാസ് വേഗസിലെ വെടിവെയ്പ്പ്: നിരീശ്വരവാദിയായ തന്നെ ദൈവവിശ്വാസിയാക്കിയെന്നു യുവാവ്

സ്വന്തം ലേഖകന്‍ 03-10-2017 - Tuesday

ലാസ് വേഗസ്: ഞായറാഴ്ച അമേരിക്കയിലെ ലാസ് വേഗസില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ നിരീശ്വരവാദിയായ തന്നെ ദൈവവിശ്വാസത്തിലേക്കടുപ്പിച്ചുവെന്ന സാക്ഷ്യവുമായി യുവാവ്. ടെയ്‌ലര്‍ ബെന്‍ഗെ എന്ന യുവാവാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ലാസ് വേഗസിലെ മണ്ടാലെ ബേ ഹോട്ടലിന്റെ 32-മത്തെ നിലയില്‍ ‘റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍’ എന്ന നിശാസംഗീത പരിപാടിക്കിടെ സംഗീതമാസ്വദിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അപകടകരമായ വെടിവെയ്പ്പുകളില്‍ ഒന്നായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ടെയ്‌ലര്‍ ബെന്‍ഗെ സി‌എന്‍‌എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അത്ഭുതകരമായ തന്റെ രക്ഷപ്പെടല്‍ തന്നെയൊരു ദൈവവിശ്വാസിയാക്കിയെന്ന കാര്യം തുറന്നു പറഞ്ഞത്. തങ്ങള്‍ രക്ഷപ്പെട്ടത് ദൈവത്തിന്റെ സഹായം കൊണ്ട് മാത്രമാണെന്നാണ് ബെന്‍ഗെ സാക്ഷ്യപ്പെടുത്തുന്നത്.

ഞാന്‍ ഒരു നിരീശ്വരവാദിയായിട്ടായിരുന്നു ആ സംഗീത പരിപാടി ആസ്വദിക്കുവാന്‍ പോയത്. എന്നാല്‍ ഞാനിപ്പോള്‍ ഒരുറച്ച ദൈവവിശ്വാസിയായിരിക്കുന്നു. ജീവനോടെ ആയിരിക്കുവാന്‍ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ബെന്‍ഗെ പറഞ്ഞു. വെടിയൊച്ച കേട്ടപ്പോള്‍ സഹോദരി തനിക്ക് സഹായമായി കവചം പോലെ വര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ലാസ് വേഗസിലെ മാന്‍ഡലേ ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിന്റെ 32ാം നിലയിലായിരുന്നു പരിപാടി നടന്നത്. പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ടപ്പോള്‍ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടതാകാം എന്നാണ് ആളുകള്‍ ആദ്യം കരുതിയത്. പിന്നീട് ആളുകള്‍ ചിതറി പരക്കം പായുകയായിരുന്നു. അതേസമയം, വെടിവയ്പിൽ മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 515 പേർക്കു പരുക്കേറ്റു.


Related Articles »