News

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ: മുഖ്യ പങ്കാളി കത്തോലിക്കാ സഭയെന്നു മൈക്രോസോഫ്റ്റ്

സ്വന്തം ലേഖകന്‍ 07-10-2017 - Saturday

റോം: കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയില്‍ തങ്ങളുടെ മുഖ്യ പങ്കാളി കത്തോലിക്കാ സഭയാണെന്ന് മൈക്രോസോഫ്റ്റ് ഓണ്‍ലൈന്‍ സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായ ജാക്വലിന്‍ ബ്യൂച്ചെരേ. ‘ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ അന്തസ്സ് സംരക്ഷിക്കുക’ എന്നതിനെ ആസ്പദമാക്കി പൊന്തിഫിക്കല്‍ ജോര്‍ജ്ജിയന്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ചൈല്‍ഡ് പ്രൊട്ടക്ഷനും, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള ‘വി പ്രൊട്ടക്റ്റ്,’ ഇറ്റലിയിലെ 'ടെലെഫോണോ അസ്സൂരോ' എന്നീ സന്നദ്ധ സംഘടകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു അവര്‍.

കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങളെ തടയുവാന്‍ എന്തു കൊണ്ട് ഒരു മതത്തെ കൂട്ട്‌ പിടിച്ചു? എന്ന ചോദ്യത്തിന്, എന്തുകൊണ്ട് പാടില്ല ? എന്നായിരിന്നു ജാക്വലിന്‍ ബ്യൂച്ചെരേയുടെ പ്രതികരണം. ജാക്വലിന്‍ ബ്യൂച്ചെരേ കൂടാതെ ഫേസ്ബൂക്കിന്റെ ഗ്ലോബല്‍ സേഫ്റ്റി പോളിസി തലവനായ ഡോ. ആന്റിഗോണ്‍ ഡേവിസും ടെക് കമ്പനികളുടെ പ്രതിനിധിയായി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇത്തരമൊരു വലിയ വിപത്തിനെ നേരിടുവാന്‍ കത്തോലിക്കാ സഭയുടെ പ്രാധാന്യം വലുതാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.



താന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണെന്ന കാര്യവും അടുത്ത ദിവസം ഫ്രാന്‍സിസ് പാപ്പായെ കാണുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകാരുടെ ചോദ്യങ്ങള്‍ക്കുത്തരമായി ജാക്വലിന്‍ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, അഭയാര്‍ത്ഥി പ്രശ്നവും ബന്ധപ്പെട്ടവരിലേക്കെത്തിക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പാ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ജാക്വലിന്‍ മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തി. മതനേതാക്കള്‍, ശാസ്ത്രജ്ഞന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഓണ്‍ലൈനില്‍ കുട്ടികള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നത് എപ്രകാരം തടയാം, ഓണ്‍ലൈനിലെ ലൈംഗീകാതിപ്രസരം, ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്സിന്റെ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയായിരുന്നു കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചാ വിഷയം.


Related Articles »