News - 2024

കേരള സഭയില്‍ യുവജനവര്‍ഷാചരണത്തിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 06-01-2018 - Saturday

കൊച്ചി: യുവജനശുശ്രൂഷകള്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രഖ്യാപിച്ച യുവജനവര്‍ഷാചരണത്തിന് ഇന്നു തുടക്കം. 2019 ജനുവരി ആറു വരെയാണു യുവജന വര്‍ഷം. കേരളത്തിലെ യുവജന ശുശ്രൂഷകളെ ഒന്നിപ്പിക്കുന്ന യൂത്ത് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവജനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ രൂപതകളിലും വ്യക്തവും സമയബന്ധിതവുമായ കര്‍മപരിപാടികളാണു തയാറാക്കുന്നതെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ പറഞ്ഞു.

റോമില്‍ ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ മുഖ്യപ്രമേയം യുവജനശുശ്രൂഷയാണ്. സിനഡിന്റെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ കേള്‍ക്കുവാനും, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കാനും കൂടിയാണു യുവജനവര്‍ഷം കേരളസഭ ആചരിക്കുന്നത്. യുവജന വര്‍ഷത്തിന്റെ പ്രാധാന്യം മനസിലാക്കി യുവജനങ്ങളെപ്പറ്റി ചിന്തിക്കാനും ഉത്സുകരാകാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും കേരളത്തിലെ 32 രൂപതകളെ സജ്ജമാക്കാന്‍ സഭ ലക്ഷ്യമിടുന്നു.

യുവജനങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക ശുശ്രൂഷ എന്നിവിടങ്ങളിലെ യുവജന പങ്കാളിത്തവും അവര്‍ ഈ രംഗങ്ങളില്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയ്ക്കും പഠനത്തിനും വിധേയമാക്കും. കേരളത്തിലെ വിവിധ യുവജനസംഘടനകളോടു ചേര്‍ന്നുനിന്നുകൊണ്ട് സമൂഹത്തില്‍നിന്നു ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും നീതിപൂര്‍വകമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും വേണ്ടിയുള്ള യുവജനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

ആധുനിക സമൂഹത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി, മദ്യം, മയക്കുമരുന്ന്, അസന്മാര്‍ഗികത, തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, ധാര്‍മിക പ്രതിസന്ധി എന്നിവയെല്ലാം ഇല്ലാതെയാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഡോ. മാത്യു തിരുവാലില്‍ പറഞ്ഞു.


Related Articles »