News - 2024

ലിബിയന്‍ രക്തസാക്ഷികളുടെ സ്മരണാർത്ഥം പണിത ദേവാലയം ഫെബ്രുവരി 15ന് തുറക്കും

സ്വന്തം ലേഖകന്‍ 10-02-2018 - Saturday

മിന്യ: ലോക മനസാക്ഷിയെ നടുക്കി മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച കോപ്റ്റിക്ക് ക്രൈസ്തവരുടെ സ്മരണാർത്ഥം മിന്യായിൽ നിർമ്മിച്ച ദേവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി പതിനഞ്ചിന് നടക്കും. ലിബിയയിൽ വധിക്കപ്പെട്ട ഇരുപത്തിയൊന്ന് ക്രൈസ്തവരുടെ സ്മരണാർത്ഥമാണ് ദേവാലയം നിര്‍മ്മിച്ചത്. കഴിഞ്ഞ മാസമാണ് സമുലത് നഗരത്തിലെ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

രക്തസാക്ഷികളിലെ പതിമൂന്നുപേരും മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നുള്ള ഫലം അനുകൂലമായതോടെ അൽ ഓർ ദേവാലയത്തിലാണ് സംസ്ക്കാരം നടത്തിയത്.

യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത മരണമടഞ്ഞവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മരണത്തിനു തൊട്ടു മുൻപു വരെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഉരുവിട്ട കോപ്റ്റിക്ക് ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം മഹനീയമാണെന്നു എമിരിറ്റസ് ബിഷപ്പ് അംബാ അന്റോണിയോസ് അസീസ് മിന പറഞ്ഞു. ഫെബ്രുവരി പതിനഞ്ചിന് നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ലിബിയന്‍ രക്തസാക്ഷികളുടെ ബന്ധുക്കളും സഹോദരങ്ങളും പങ്കെടുക്കും.


Related Articles »