News

ഒഡീഷയിൽ ദേവാലയങ്ങൾക്കു നേരെ വീണ്ടും ആക്രമണം

സ്വന്തം ലേഖകന്‍ 04-04-2018 - Wednesday

ഭൂവനേശ്വര്‍: ഒഡീഷയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. ഈസ്റ്റർ ദിനത്തില്‍ റൂർക്കല രൂപതയിലെ രണ്ട് ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ബിഹബാദ് ഗ്രാമത്തിലെ വിശുദ്ധ വസ്തുക്കൾ സൂക്ഷിച്ചിരിന്ന സങ്കീര്‍ത്തിയും സമീപ പ്രദേശത്തെ സലങ്ങബഹല്‍ ഇടവകയിലെ ഗ്രോട്ടോയുമാണ് അക്രമികള്‍ തകര്‍ത്തത്. ആസൂത്രിതമായി നടന്ന ആക്രമത്തില്‍ ഗ്രോട്ടോയിലെ മാതാവിന്റെയും ഉണ്ണീശോയുടേയും തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെട്ടു. ഈസ്റ്റര്‍ രാത്രി ഒരേ സമയത്താണ് ഏതാണ്ട് 8 കിലോമീറ്ററോളം അകലത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടിടങ്ങളിലും ആക്രമണം ഉണ്ടായത്.

മതേതര രാഷ്ട്രമായ ഭാരതത്തിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് കട്ടക്ക് - ഭൂവനേശ്വർ അതിരൂപത മെത്രാൻ മോൺ. ജോൺ ബർവ പറഞ്ഞു. കാണ്ഡമാൽ ദുരന്തത്തിന്റെ പത്താം വർഷത്തിൽ രാജ്യത്ത് മതേതരത്വം സ്ഥാപിക്കുവാൻ കൂട്ടായ പ്രയത്നം ആവശ്യമാണെന്നും മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കാനും മനുഷ്യ മഹത്വവും നീതിയും പുലർത്തുന്ന സമൂഹമായി വളരണമെന്നും അദ്ദേഹം പറഞ്ഞു. ഇരു സംഭവങ്ങളും ആസൂത്രിതമാണെന്നും ഒരേ സമയത്താണ് നടന്നതെന്നും റൂർക്കല രൂപത ബിഷപ്പ് മോൺ. കിഷോർ കുമാർ കുജുർ കൂട്ടിച്ചേര്‍ത്തു.

അക്രമികള്‍ ക്രൈസ്തവ സമൂഹത്തെ നിരന്തരമായി ലക്ഷ്യമിടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒഡീഷയിൽ രൂക്ഷമായി വരികയാണ്. കഴിഞ്ഞ മാസം സംസ്ഥനത്തെ അലിഗോൺഡ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയിലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം അക്രമികൾ തകർത്തിരിന്നു. തീവ്ര ഹൈന്ദവ സംഘടനകളാണ് മിക്ക ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ആഗോള സന്നദ്ധസംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവ മതപീഡനത്തില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്. നാലു വര്‍ഷം മുന്‍പ് രാജ്യം 31ാം സ്ഥാനത്തായിരുന്നു.


Related Articles »