India - 2024

കേരള സഭ പങ്കുവയ്ക്കുന്നത് സാഹോദര്യത്തിന്റെ സന്ദേശം: പ്രഫ. പി.ജെ. കുര്യന്‍

സ്വന്തം ലേഖകന്‍ 22-04-2018 - Sunday

കൊച്ചി: ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം വിശ്വാസികള്‍ക്ക് ഒരുമിച്ചു പാര്‍ക്കാനാവുന്ന വിശാലമായ സാമൂഹ്യപശ്ചാത്തലമാണു കേരളത്തെ മനോഹരമാക്കുന്നതെന്നും ഈ സാഹോദര്യത്തിന്റെ സന്ദേശമാണു കാലങ്ങളായി കത്തോലിക്ക സഭ പങ്കുവയ്ക്കുന്നതെന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍. മതേതരരാജ്യത്തു കത്തോലിക്കാസഭയുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസിയുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിഭാഗങ്ങളോടും സാഹോദര്യത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുവെന്നതാണു കേരള കത്തോലിക്കാസഭയുടെ തനിമയും നന്മയും. സഭ, സഭയ്ക്കു വേണ്ടി മാത്രമല്ല, സമൂഹത്തിനു വേണ്ടിക്കൂടിയാണെന്ന അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. അന്പതു വര്‍ഷക്കാലം പിഒസിയെ വളര്‍ത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നതാണു ജൂബിലി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു.

കേരളസഭയുടെ എല്ലാ ഘടകങ്ങളെയും ക്രിയാത്മകമായി സമന്വയിപ്പിച്ചതിന്റെ ചരിത്രമാണു പിഒസിയുടേതെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ബഹുമാന്യമായതിനെ തച്ചുടയ്ക്കാനുള്ള പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സ്വത്വബോധം അഭിമാനത്തോടെ നാം ഏറ്റുപറയണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്ദിതനാ ള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓര്‍മിപ്പിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്മരണിക പ്രകാശനം നടത്തി. പിഒസി പ്രഥമ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജാനന്ദ, പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ജോളി വടക്കന്‍, റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍ച്ച്ബിഷപ് എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള കത്തോലിക്കാ മെത്രാന്മാരും വൈദികരും സഹകാര്‍മികരായിരുന്നു. 'കേരളസഭ ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ പ്രബന്ധാവതരണം നടത്തി. ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി മോഡറേറ്ററായിരുന്നു. കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികളും കെസിബിസി ഭാരവാഹികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ രണ്ടു ദിവസത്തെ ജൂബിലി സമാപനാഘോഷങ്ങളില്‍ പങ്കെടുത്തു.


Related Articles »