News - 2024

ഭാരത സഭയുടെ ജറീക്കോ പ്രാർത്ഥനായത്നത്തിന് ആരംഭം

സ്വന്തം ലേഖകന്‍ 16-05-2018 - Wednesday

ന്യൂഡൽഹി: ഭാരതത്തിലെ ഏഴ് മേഖലകളിലുള്ള ഇന്ത്യയിലെ 174 രൂപതകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജറീക്കോ പ്രാർത്ഥന ആരംഭിച്ചു. കത്തോലിക്ക കരിസ്മാറ്റിക്ക് ശുശ്രൂഷകളെ ഏകോപിപ്പിക്കുന്ന എൻസിസിആർഎസിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ വര്‍ഷം ആചരിക്കുക. ആചരണത്തിന്റെ ഭാഗമായി ഈ മെയ് മാസം മുതൽ അടുത്ത മെയ് മാസം വരെ ധ്യാനങ്ങൾ, മധ്യസ്ഥപ്രാർത്ഥന, ഉപവാസപ്രാർത്ഥന, നിത്യാരാധന, ജാഗരണപ്രാർത്ഥനകൾ, ചെയിൻ മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷ എന്നിവ പ്രത്യേകമായി നടക്കും.

ജോഷ്വായുടെ പുസ്തകത്തിലെ ആറാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിൽ ദൈവം പറഞ്ഞതനുസരിച്ച് ജോഷ്വ ജറീക്കോ കോട്ടയ്ക്ക് ചുറ്റും നടത്തിയ പ്രാർത്ഥനയുടെ ശൈലിയിയിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.‘ആബാ, ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ’ എന്നതാണ് പ്രാർത്ഥനാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബംഗളൂരൂവിൽ നടന്ന സിബിസിഐ സമ്മേളനത്തിൽ ഇത്തരമൊരു പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നാഷണൽ സർവീസ് ടീം ചെയർമാൻ സിറിൾ ജോൺ ബിഷപ്പുമാരോട് വിശദീകരിച്ചിരുന്നു.

തുടർന്ന് മാർച്ച് മാസത്തിൽ ഗോവയിൽ നടന്ന കരിസ്മാറ്റിക്ക് നേതൃസമ്മേളനത്തിൽ തീരുമാനിക്കുകയായിരിന്നു. എല്ലാ രൂപതകളിലെയും കത്തീഡ്രൽ ദൈവാലയത്തിൽ പരമാവധി ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ ജറീക്കോ പ്രാർത്ഥന നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൻപ്രകാരം ഒാരോ റീജിയണിലും എത്ര രൂപതകളുണ്ടോ അത്രയും ദിവസം കൊണ്ടാണ് ആ റീജിയണിലെ ജറീക്കോ പ്രാർത്ഥന സമാപിക്കുന്നത്.

പ്രാർത്ഥന നടത്തുന്ന കത്തീഡ്രൽ ദൈവാലയത്തിൽ രൂപതയിലെ ബിഷപ്പിന്റെയോ ആർച്ച് ബിഷപ്പിന്റെയോ നേതൃത്വത്തിൽ ദിവ്യബലിയും ദിവ്യകാരുണ്യത്തിന്റെ മുമ്പിലുള്ള മധ്യസ്ഥപ്രാർഥനയും ആശീർവാദവും നടത്തപ്പെടും. പരിപാടിയുടെ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് എല്ലാ രൂപതകളിലെയും ബിഷപ്പുമാർക്ക് നാഷണൽ കരിസ്മാറ്റിക്ക് ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടുണ്ട്. നവംബർ 21-ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രവാചക മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷകർക്കായി നടത്തുന്ന ‘പുഷ് 2018’ സമ്മേളനത്തോടെ അവസാനിക്കുന്ന വിധത്തിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.


Related Articles »