Life In Christ

ക്രിസ്തുവിന്റ ക്ഷമയുടെ പ്രതീകമായി, മലയാളികള്‍ക്കു അഭിമാനമായി ഫാ. മാനുവല്‍ കരിപ്പോട്ട്

ജോമോൻ ജോസഫ് 04-08-2018 - Saturday

കിൽഡെയർ: നിന്റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്ന് തടയരുത് എന്ന ബൈബിള്‍ വാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ. ഫാ. മാനുവല്‍ കരിപ്പോട്ട്. അയര്‍ലണ്ടിലെ കൌണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്‍ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദീകന്‍റെ നടപടി തികച്ചും പ്രശസനീയവും മാതൃകാപരവുമാണെന്നു അയര്‍ലണ്ടിലെ കില്‍ഡയര് സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി ജഡ്ജി മൈക്കിള്‍ ഓഷെ എടുത്തുപറഞ്ഞു.

2017 ഏപ്രിലില്‍ 40 കുപ്പി ബിയറും, കഞ്ചാവും ഉപയോഗിച്ചതിനുശേഷം ഇടിച്ചും തൊഴിച്ചും വൈദികനെ ബോധം കെടുത്തിയ ജയിംസ് മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കുശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി അടുത്തിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ട് യുവാക്കളേോടും നിരുപാധികം ക്ഷമിക്കുന്നുവെന്നും ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ അപേക്ഷിക്കുകയായിരിന്നു.

കില്‍ടയര്റിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരു വലിയ ഘടകമായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച ജഡ്ജി വൈദീകന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും പറഞ്ഞു രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കകുയായിരിന്നു. ഈ സംഭവത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നു. കണ്ണിന് സാരമായ പരുക്ക്, ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്. ഈ ലേഖകന്‍ അച്ചനെ അന്ന് നേരില്‍ കാണുപ്പോൾ മുഖം മുഴുവന്‍ നീരുവച്ച് കണ് ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു. അച്ചന്‍ തമാശരൂപേണേ അന്ന് പറഞ്ഞത് എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്.

വളരെ കുറച്ച് കാലങ്ങള്‍ കൊണ്ട് കില്‍ഡയറിലെയും മറ്റ് പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണുവാനും, പ്രാര്‍ത്ഥിക്കുവാനും അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്. 2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ആഗസ്റ്റ് അവസാനത്തോടുകൂടി അയര്‍ലണ്ടിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിന്‍കര രൂപതയുടെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 15-ാം തിയതി കില്‍ഡയറിലെ ദേവാലയത്തില്‍ വച്ച് ഐറിഷ് ജനങ്ങള്‍ അച്ചന് യാത്രയപ്പ് നല്കുകയുണ്ടായി.

കോംപെൺസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലയെന്നും തനിക്ക് കില്‍ടയര്റിലെയും മറ്റ് പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്ന് ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഡിക്റ്ററ്റീവ് ഗാര്‍ഡ് ഷേമസ് ഡേയല്‍ ഷേമസ് അറിയിച്ചു. പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. അച്ചന്റെ പുഞ്ചിരിയിൽ ദൈവസ്നേഹത്തിന്റ ഒരു പ്രാർത്ഥനയുണ്ട്, പിതാവേ ഇവർ ചെയ്യുന്നതെന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ. നാട്ടിലേക്ക് പോകുന്ന റവ.ഫാ.മാനുവല്‍ കരിപ്പോട്ടിന്, എല്ലാ ആശംസകളും നേരുന്നു.


Related Articles »