News - 2024

ആഗോള കുടുംബ സംഗമം; പാക്കിസ്ഥാന് പുറമേ ഇറാഖി ക്രൈസ്തവരുടേയും വിസ നിഷേധിച്ചു

സ്വന്തം ലേഖകന്‍ 24-08-2018 - Friday

ബാഗ്ദാദ്: അയര്‍ലണ്ടില്‍ നടക്കുന്ന ആഗോള കുടുംബ സംഗമത്തിന് പാക്കിസ്ഥാന് പുറമേ ഇറാഖി ക്രൈസ്തവരുടേയും വിസ നിഷേധിച്ചു. കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഇറാഖി ക്രൈസ്തവ ജനതയ്ക്ക് വിസ നിഷേധിച്ച നടപടി അത്യന്തം ഖേദകരമാണെന്ന് ബാഗ്ദാദ് സഹായമെത്രാൻ മോൺ. ഷെലമോൻ ഓഡിഷ് വാർദാനി പ്രതികരിച്ചു. കൽദായ പാത്രിയർക്കീസും ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സന്യസ്തരുടേതടക്കം നിരവധി വിസ അപേക്ഷകൾ മാസങ്ങളോളം തടഞ്ഞുവച്ച ശേഷം അയര്‍ലണ്ട് നിഷ്കരുണം തള്ളികളയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് എംബസിയിൽ ഇക്കാര്യം ഉന്നയിച്ചുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. കത്തോലിക്ക രാഷ്ട്രമായ അയർലണ്ട് ക്രൈസ്തവരുടെ വിസ നിഷേധിച്ച നടപടി അപലപനീയമാണ്. എംബസികൾ തമ്മിൽ ആശയ വിനിമയം നടത്തിയാൽ തീരാവുന്ന പ്രശ്നമായിരുന്നു ഇത്. ഇറാഖിൽ നിന്നും അമ്പതോളം ക്രൈസ്തവരാണ് ആഗോള കുടുംബ സംഗമത്തിന് പങ്കെടുക്കാൻ അപേക്ഷിച്ചത്. സഭയുടേയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബത്തെ പ്രതിനിധാനം ചെയ്യാൻ ഇറാഖിനെ അനുവദിക്കാത്തത് ഇതിന് മുന്നെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പുരോഗതിയിൽ ഓരോ കുടുംബവും പങ്കുവഹിക്കുന്നതായി കല്‍ദായ കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അഭിപ്രായപ്പെട്ടു. ജീവിത പങ്കാളികളുടെ പരസ്പര സ്നേഹത്തിൽ പടുത്തുയർത്തുന്നതാണ് ഓരോ കുടുംബവും. എന്നാൽ, തൊഴിലിലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ കുടുംബത്തെ പിടിച്ചുലയ്ക്കുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ നിസഹകരണവും കുടുംബത്തിന്റെ വളർച്ചയ്ക്കാവശ്യമായ നിയമ പരിരക്ഷയുടെ അഭാവവും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഡബ്ളിനില്‍ നടക്കുന്ന ആഗോള കുടുംബ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രാർത്ഥനയിൽ പങ്കെടുക്കുമെന്നും അതുവഴി ദൈവഹിതപ്രകാരവും വിശുദ്ധവുമായ ഒരു കുടുംബത്തിന് അടിസ്ഥാനം നല്കാനാകുമെന്നും മോൺ. വാർദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.


Related Articles »