News

15,000 അടി ഉയരത്തില്‍ സ്‌കൈ ഡൈവിംഗുമായി ബ്രിട്ടീഷ് മെത്രാന്‍; ലക്ഷ്യം രോഗികളുടെ ലൂര്‍ദ്ദ് തീര്‍ത്ഥാടനം

സ്വന്തം ലേഖകന്‍ 19-09-2018 - Wednesday

ലണ്ടന്‍: തന്റെ രൂപതയിലെ രോഗികളെയും, പാവപ്പെട്ടവരെയും ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനു സഹായിക്കുവാനായി അറുപതുകാരനായ ബ്രിട്ടീഷ് കത്തോലിക്കാ മെത്രാന്‍ 15,000 അടി ഉയരത്തില്‍ വെച്ച് നടത്തിയ സ്കൈ ഡൈവിംഗ് ശ്രദ്ധ നേടുന്നു. അരുണ്ഡേൽ-ബ്രൈട്ടൺ രൂപതാദ്ധ്യക്ഷന്‍ മെത്രാനായ റിച്ചാര്‍ഡ് മോത്ത് ആണ് കാരുണ്യത്തിന്റെ പേരില്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. തന്റെ ചാട്ടം വഴി ഇതിനോടകം തന്നെ 5,160 പൗണ്ടിലധികം തുക പൊതു സംഭാവനക്കുള്ള വെബ്സൈറ്റിലൂടെ മെത്രാന്‍ സമാഹരിച്ചു കഴിഞ്ഞു.

പ്രാദേശിക കത്തോലിക്കാ സ്കൂള്‍ അദ്ധ്യാപികയായ ലൂസി ബാര്‍ണെസിനോടൊപ്പമാണ് മെത്രാന്‍ തന്റെ സ്കൈഡൈവിംഗ് നടത്തിയത്. ഇരുവരും താങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം രൂപത തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിക്കുകയായിരിന്നു. “മോത്ത് നിലത്തെത്തി” എന്നാണ് അദ്ദേഹത്തിന്റെ ആകാശചാട്ടത്തെക്കുറിച്ച് രൂപതയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. ഓരോവര്‍ഷവും ജൂലൈ അവസാനം അരുണ്ഡേൽ ആന്‍ഡ്‌ ബ്രൈറ്റണ്‍ രൂപത മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂര്‍ദ്ദിലേക്ക് ഒരാഴ്ചത്തെ തീര്‍ത്ഥാടനം സംഘടിപ്പിക്കാറുണ്ട്. രോഗികളും, പ്രായമായവരും, വികലാംഗരുമായ നൂറ്റിഇരുപതോളം പേര്‍ ഉള്‍പ്പെടെ ഏതാണ്ട് എഴുന്നൂറോളം പേര്‍ തങ്ങള്‍ക്കൊപ്പം ലൂര്‍ദ്ദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് രൂപത പറയുന്നത്.



ചിലരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥാടനത്തിന് വേണ്ട ചിലവുകള്‍ വഹിക്കുക ബുദ്ധിമുട്ടായിരിക്കും, അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ തങ്ങള്‍ ധനസഹായം നടത്താറുണ്ടെന്നും രൂപത അറിയിച്ചു. അതേസമയം മെത്രാന്റെ ആകാശച്ചാട്ടം ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത തരംഗമായിരിക്കുകയാണ്.

“അതൊരു പക്ഷിയാണോ, അതോ വിമാനമാണോ ?.... നില്‍ക്കൂ.... അതൊരു മെത്രാനാണ്!” എന്നാണ് ഇംഗ്ലണ്ടിലെ മെത്രാന്‍ സമിതി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 3,000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിനു മുതിര്‍ന്നതെങ്കിലും പ്രതീക്ഷിച്ചിച്ചതിലും കൂടുതല്‍ സമാഹരിക്കുവാന്‍ ബിഷപ്പ് മോത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.


Related Articles »