News

സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത് ഒളിമ്പിക്സ് സ്കേറ്റിംഗ് താരം

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

ലീഡ്സ്: സമര്‍പ്പിത ജീവിതത്തെ തരംതാഴ്ത്തിയും അപമാനിച്ചും സോഷ്യല്‍ മീഡിയായില്‍ വിവിധ പോസ്റ്റുകള്‍ ഉയരുമ്പോള്‍ സ്കേറ്റിംഗ് കരിയർ ഉപേക്ഷിച്ച് സന്യാസിനി സഭയിൽ ചേർന്ന കിർസ്റ്റിൻ ഹോളം എന്ന യുവ സന്യാസിനി, അന്താരാഷ്‌ട്ര മാധ്യമത്തിനു നൽകിയ അഭിമുഖം ശ്രദ്ധയാകര്‍ഷിക്കുന്നു. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയർ ഉപേക്ഷിച്ച് ഫ്രാൻസിസ്കൻ സഭയിൽ സന്യാസ ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ കിർസ്റ്റിൻ ഹോളം മനസ്സുതുറന്നത്. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദർശന വേളയിലാണ് താൻ ഒരു സന്യാസിനി ആകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത കിർസ്റ്റിൻ ആദ്യമായി തിരിച്ചറിയുന്നത്.

ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലിൽ പ്രവേശിച്ചപ്പോൾ യേശുവിന്റെ സ്നേഹത്തെ കുറിച്ച് ഒാർത്ത് താൻ കരഞ്ഞു പോയെന്നു സിസ്റ്റർ കിർസ്റ്റിൻ പറയുന്നു. എന്നാൽ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിർസ്റ്റിൻ തന്റെ സ്കേറ്റിംഗ് കരിയറിൽ ശ്രദ്ധ പതിപ്പിച്ചു. അതിനു ശേഷം ജപ്പാനിൽ നടന്ന ശീതകാല ഒളിമ്പിക്സിലും അവര്‍ പങ്കാളിയായി. എന്നാൽ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറിൽ കിർസ്റ്റിൻ ഹോളത്തിന് സമാധാനം കണ്ടെത്താൻ സാധിച്ചിരിന്നില്ല. സമര്‍പ്പിത ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്റെ ഒരുക്കമായാണ് അതിനെ അവര്‍ ഇപ്പോള്‍ നോക്കിക്കാണുന്നത്. കിർസ്റ്റിൻ പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേർന്നു. ഇക്കാലയളവിൽ വിശ്വാസത്തിൽ നിന്നും അവൾ ഒരുപാട് അകന്നിരിന്നു.

എന്നാൽ കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിർസ്റ്റിൻ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരിന്നു. പിന്നീട് അവൾ തന്റെ അമ്മയെ മാതൃകയാക്കി പ്രോലെെഫ് മൂവ്മെന്‍റിലും ഭാഗഭാക്കായി. അങ്ങനെയിരിക്കെ കിർസ്റ്റിൻ കാനഡയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തു. കത്തോലിക്ക സഭയുടെ മനോഹാരിതയും അവിടെ ഉണ്ടായിരുന്ന യുവ സന്യാസിനികളുടെ തീക്ഷ്ണതയും അവളെ ആകര്‍ഷിച്ചു.

അവർ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് കിർസ്റ്റിൻ നിശ്ചയിച്ച് ഉറപ്പിക്കുകയായിരിന്നു. അങ്ങനെയാണ് സ്കേറ്റിംഗ് താരമായിരുന്ന കിർസ്റ്റിൻ ഹോളം ബ്രിട്ടനിലുളള ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഒാഫ് റിന്യൂവൽ എന്ന സന്യാസിനി സഭയിൽ ചേര്‍ന്നത്. ഇന്ന് താൻ തിരഞ്ഞെടുത്ത സമര്‍പ്പിത ജീവിതത്തെ ഏറ്റവും മനോഹരമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ യുവ സന്യാസിനി.


Related Articles »