News - 2024

ഉത്തർപ്രദേശിൽ ഈ മാസം ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 12 ആക്രമണങ്ങള്‍

സ്വന്തം ലേഖകന്‍ 29-09-2018 - Saturday

കാൺപൂർ: ഉത്തർപ്രദേശിൽ സെപ്റ്റംബര്‍ മാസത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 12 ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ക്രൈസ്തവ വിരുദ്ധ നീക്കങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരുന്നതായി ചൂണ്ടിക്കാണിച്ചു മനുഷ്യവകാശ പ്രവർത്തകനും മുൻ ന്യൂനപക്ഷംഗവും കൂടിയായ എസി മൈക്കിൾ വാർത്ത ഏജൻസിയായ ഫിഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തീവ്ര ഹൈന്ദവ സംഘടനകൾ പ്രദേശിക പോലീസിന്റെ അനുമതിയോടെ അക്രമങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ ജോൻപുർ ജില്ലയിൽ മാത്രം പന്ത്രണ്ടോളം ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ദേവാലയത്തിലേക്ക് പോകുന്ന വിശ്വാസികളെ തടയുന്നതും തിരിച്ചു പോകാൻ നിർബന്ധിക്കുന്നതും ഉത്തര്‍പ്രദേശില്‍ പതിവ് സംഭവമാണ്. പാസ്റ്റർമാരെ ഭീഷണിപ്പെടുത്തി പ്രാർത്ഥന ശുശ്രൂഷകൾ തടയാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സെപ്റ്റബർ അഞ്ചിന് പാസ്റ്റർ ദുർഗ്ഗപ്രദേശിനെയും മുന്നൂറോളം വരുന്ന ക്രൈസ്തവ വിശ്വാസികളേയും യു‌പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റബർ പതിനൊന്നിന് അറസ്റ്റ് ചെയ്ത പാസ്റ്റർ രാജേന്ദ്ര ചൗഹാനേയും ഏഴ് കത്തോലിക്കരെയും മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്.

സെപ്റ്റംബർ പതിമൂന്നിന് പാസ്റ്റർ രവീന്ദ്രയുടെ പ്രാർത്ഥന ശുശ്രൂഷ തടസ്സപ്പെടുത്തുകയും ക്രൈസ്തവ നേതാവ് രാം മിലാനെ ആക്രമിച്ച് പരിക്കേല്പിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കുകയായിരുന്ന പാസ്റ്റർ രാം രത്തനേയും തോമസ് ഒസൂഫിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നു. ഇവരെ കൂടാതെ, പാസ്റ്റർ ഗുലാബ് ചന്ദിനെയും മൂന്ന് സഹപ്രവർത്തകരേയും അന്യായമായി അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനാറിന് ബഹുലാന്ദിഹ ദേവാലയത്തിലേക്കുള്ള വഴികൾ അടച്ച പോലീസ് നാല് ക്രൈസ്തവരെ തടവിലാക്കി.

പാസ്റ്റർമാരായ അനിൽ കുമാർ, പ്രഭുമാൻ, ദീപക് കുമാർ, മോനു , രവീന്ദ്രർ തുടങ്ങിയവരും അറസ്റ്റ് നടപടികൾ നേരിട്ടിരുന്നു. ഇരുപത്തിമൂന്നിന് നടന്ന റാലിയിൽ ക്രൈസ്തവ വിരുദ്ധ മുദ്രവാക്യങ്ങളുമായി എത്തിയ തീവ്രഹിന്ദുത്വവാദികൾ പാസ്റ്റർ അശോക് രാജ്ബാറിനേയും മൂന്ന് സഹപ്രവർത്തകരേയും വ്യാജ പരാതിയിൽ തടവിലാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ വ്യാജ പ്രചരണത്തെ തുടർന്നാണ് ഇത്തരം അനിഷ്ഠ സംഭവങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവ വചനപ്രഘോഷകര്‍ ജനങ്ങളെ ആകർഷിക്കുന്നു എന്ന തരത്തിൽ വാർത്തകൾ നല്കി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള രഹസ്യ അജണ്ടയായാണ് എല്ലാവരും ഇതിനെ നോക്കികാണുന്നത്.


Related Articles »