News - 2024

സെക്ടുകൾക്കെതിരെ വത്തിക്കാനും ഇറ്റാലിയൻ സർക്കാരും കെെകോർക്കുന്നു

സ്വന്തം ലേഖകന്‍ 15-11-2018 - Thursday

റോം: ഇറ്റലിയിൽ വിവിധ തരം സെക്ടുകളും, മതത്തിന്റെ മൂടുപടം അണിഞ്ഞ ചില വിഭാഗങ്ങളും വർദ്ധിക്കുന്നുവെന്ന പഠനം പുറത്തു വന്നതിനു പിന്നാലെ പ്രസ്തുത വിഭാഗങ്ങൾക്കെതിരെ വത്തിക്കാനും ഇറ്റാലിയൻ സർക്കാരും കെെകോർക്കുന്നു. വിശുദ്ധ ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ പേരിലുളള സമൂഹവും, ഇറ്റാലിയൻ സ്റ്റേറ്റ് പോലീസും, ലുമ്സാ സർവകലാശാലയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒൻപതാം തീയതി 'ദി ട്രാപ്പ് ഒാഫ് സെക്ട്സ്' എന്ന പേരില്‍ നടത്തിയ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നത്. സഭാ നേതൃത്വത്തിന്റെ പ്രതിനിധികളും, സർക്കാർ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു.

വിശുദ്ധ ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ പേരിലുളള സമൂഹമാണ് സെക്ടുകളുടെ എണ്ണത്തിൽ വന്ന വർദ്ധനവിനെ കുറിച്ചുള്ള പഠനം പുറത്തു കൊണ്ടുവന്നത്. ഒട്ടുമിക്ക സെക്ടുകളും പെെശാചിക മാന്ത്രികവിദ്യകളും അശാസ്ത്രീയമായ കാര്യങ്ങളും, പ്രോത്സാഹിപ്പിക്കുന്നവയാണ്. യുവജനങ്ങളാണ് സെക്ടുകളുടെ പ്രധാന ഇരയെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് യുവജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കാൻ സഭയ്ക്ക് സാധിക്കണമെന്ന്‍ വിശുദ്ധരുടെ നാമകരണത്തിനായുളള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ ബെച്ചു സമ്മേളനത്തിൽ പറഞ്ഞു.

യുവാക്കൾ സാത്താനെ തേടുകയാണെങ്കിൽ അവരുടെ ഉള്ളിൽ ഒരു ശൂന്യതയുണ്ടെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Posted by Pravachaka Sabdam on 

Related Articles »