Social Media - 2024

മേരി ചാണ്ടി വിവാദങ്ങള്‍ക്ക് വഴിത്തിരിവ്; സമര്‍പ്പിത ജീവിതത്തിനു നേരെ ചെളി വാരിയെറിഞ്ഞതിന് ആര് പരിഹാരം ചെയ്യും?

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 29-12-2018 - Saturday

ചില വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. മേരി ചാണ്ടി എന്ന കന്യാസ്ത്രീ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടലോടെ അവരെ ഉറ്റുനോക്കി. ദൈവേ... ഈ കന്യാസ്ത്രീ മഠങ്ങളിലും ക്രൈസ്തവ അനാഥാലയങ്ങളിലുമെല്ലാം എന്തൊക്കെയാണ് സംഭവിക്കുന്നത്? മേരി ചാണ്ടി എന്ന കന്യാസ്ത്രീ രതിവര്‍ണ്ണനകളുടെ ചുരുളഴിച്ചു... എല്ലായിടത്തും ലൈംഗിക അപഭ്രംശങ്ങളാണ്. കന്യാസ്ത്രീകള്‍ പിഴച്ചുപോയവരാണ്... വൈദികര്‍ അധാര്‍മ്മികജീവിതം നയിക്കുന്നവരാണ്...!

ഏറ്റവും ഹീനമായ ആരോപണം മറ്റൊന്നായിരുന്നു... കത്തോലിക്കാസഭയുടെ അനാഥാലയങ്ങളിലുള്ളത് മുഴുവന്‍ വൈദികരുടെ കുട്ടികളാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്തതെങ്കിലും കേട്ടവര്‍ കേട്ടവര്‍ ഇത് കൈയ്യടിച്ച് സ്വീകരിച്ചു... കേള്‍ക്കാത്തവരിലേക്ക് ആവേശത്തോടെ എത്തിച്ചുകൊടുത്തു... സന്ന്യസ്ത-വൈദികജീവിതം ആരോപണങ്ങളെ എന്നത്തേയും പോലെ നിശബ്ദമായി സഹിച്ചു. അവ ഏല്പിച്ചുതന്ന സഹനനിമിഷങ്ങളെ പ്രാര്‍ത്ഥനകളായര്‍പ്പിച്ചു.

മേരി ചാണ്ടിയുടെ ധീരമായ സന്ന്യാസകഥയും വെളിപ്പെടുത്തലുകളും കേട്ട സാഹിത്യകാരന്‍ ശ്രീ ജോസ് പാഴൂക്കാരന്‍ ഇതെല്ലാം ഒരു പുസ്തകമാക്കി മാറ്റി... സ്വസ്തി എന്ന പേരും കൊടുത്തു... സ്വസ്തി എന്ന പുസ്തകം കേരളകത്തോലിക്കാസഭയുടെ ആത്മാഭിമാനത്തിനുമേല്‍ കരിനിഴല്‍ വിരിച്ച ഒരു അശ്ലീലസാഹിത്യമായിരുന്നു. പിന്നീട് മേരി ചാണ്ടിയെക്കുറിച്ച് പല തലങ്ങളിലുള്ള അന്വേഷണങ്ങള്‍ നടന്നു. സഭയും പോലീസും അന്വേഷിച്ചു. രഹസ്യവും പരസ്യവുമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മേരി ചാണ്ടിയെന്ന സ്ത്രീയെക്കുറിച്ചുള്ള സത്യങ്ങള്‍ സാവധാനം അറിഞ്ഞുതുടങ്ങി. താന്‍ അംഗമായിരുന്നുവെന്ന് അവകാശപ്പെടുന്ന മഠത്തിലെ പാചകക്കാരിയായിരുന്നുവത്രേ അവര്‍. സന്ന്യാസിനിയാകാനുള്ള വിദ്യാഭ്യാസം പോലും അവര്‍ക്കില്ല. ഒരു മഠത്തിലും അവര്‍ സന്ന്യാസിനിയെന്ന നിലയില്‍ അംഗമായിരുന്നിട്ടില്ല.

സത്യങ്ങള്‍ പതുക്കെ പുറത്തറിയാന്‍ തുടങ്ങിയപ്പോള്‍ ജോസ് പാഴൂക്കാരനും അപകടം മണത്തു. കന്യാസ്ത്രീയാണെന്നു പറഞ്ഞതും കൂടെ മഠത്തിലെയും മറ്റും നിറംപിടിപ്പിച്ച കഥകളും മറ്റും പറഞ്ഞതും വിശ്വസിച്ചുപോയതിനെയോര്‍ത്ത് അദ്ദേഹം മനസ്താപപ്പെട്ടു. പുസ്തകം പ്രസിദ്ധീകരിച്ച കൈരളി ബുക്സിനോട് അവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇന്ന് വീണ്ടും ജോസ് പാഴൂക്കാരന്‍ തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നു. കൂടെ ബാലപീഠനത്തിന് മേരി ചാണ്ടി എന്ന സ്ത്രീക്കെതിരേ പുല്‍പ്പള്ളി പോലീസ് ബാലപീഡനത്തിന് എടുത്തിരിക്കുന്ന കേസിന്‍റെ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ അനാഥാലയത്തിലെ കുട്ടികളെല്ലാം പീഡനം മടുത്ത് മടങ്ങിപ്പോയിരിക്കുന്നു. അവരുടെ സാന്പത്തിക ഉറവിടങ്ങള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നു..!

സത്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ശ്രീ ജോസ് പാഴൂക്കാലക്ക് അഭിനന്ദനങ്ങള്‍. പക്ഷേ, സത്യമറിയാതെ എടുത്തുചാടി വരുത്തിവച്ചിരിക്കുന്ന വലിയ പേരുദോഷത്തിന് ആര് പരിഹാരം ചെയ്യും. സമര്‍പ്പിത-പൗരോഹിത്യജീവിതങ്ങല്‍ക്കുമേല്‍ വാരിയെറിഞ്ഞ ചെളിക്ക് ആര് മറുപടി പറയും... ഇപ്പോഴും മേരി ചാണ്ടിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങള്‍ അവരുടെ വ്യാജകഥകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാണാം. വീഡിയോകള്‍ കാണാം. സമര്‍പ്പിത-പൗരോഹിത്യ ജീവിതങ്ങള്‍ക്കുമേല്‍ മാറാത്ത കളങ്കം പരത്തുന്ന ഇത്തരക്കാരെ എത്രയോ കാലങ്ങളെടുത്താണ് തിരിച്ചറിയുന്നതെന്നോര്‍ക്കണം. എന്നാലോ... അറിഞ്ഞിട്ടെന്തു കാര്യം... പാഴൂക്കാലയുടെ പോസ്റ്റ് നാലും മൂന്നേഴു പേരു മാത്രം കാണുന്നു. മേരി ചാണ്ടിയെക്കുറിച്ചുള്ള സത്യമിതാണെന്ന് പറയുന്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ മാദ്ധ്യമങ്ങളും തയ്യാറല്ല...

കാരണം, സഭക്കെതിരെയുള്ളവക്ക് മാത്രമേ മാര്‍ക്കറ്റുള്ളൂ.. സഭയെ സംരക്ഷിക്കുന്ന വാദങ്ങള്‍ക്ക് വിലയില്ലല്ലോ... കണ്ണും പൂട്ടി സഭയെ വിമര്‍ശിക്കാനിറങ്ങുന്നവര്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്. തിരുസ്സഭ നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞ് നിരന്തരം വിമര്‍ശനവിഷയമാക്കുന്ന എല്ലാ വിവാദങ്ങളിലും നാളുകള്‍ കഴിയുന്പോള്‍ സത്യം സഭാപക്ഷത്തേക്ക് ചായുന്നുവെന്ന് കണ്ടാല്‍ ഇന്ന് ഓരിയിടുന്നവരെല്ലാം - അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താക്കെതിരേ നില്‍ക്കുന്ന ഭീരുക്കളടക്കം - എല്ലാവരും മാളങ്ങളിലേക്ക് മടങ്ങിപ്പോകുമെന്നത് നിശ്ചയം...!

ജോസ് പാഴൂക്കാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക്:https://m.facebook.com/story.php?story_fbid=1967936173302387&id=100002580698215

കത്തോലിക്കാ സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ലായെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍. ഇത് സംബന്ധിക്കുന്ന തെളിവുകളും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തുവിട്ടുണ്ട്. ആ ലേഖനത്തിന്റെ ഉള്ളടക്കം വായിക്കാം.

മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം

Posted by Pravachaka Sabdam on 

Related Articles »