News - 2024

പീഡിത ക്രൈസ്തവ സമൂഹത്തിന് മില്യൻ പൗണ്ട് സഹായവുമായി എസിഎൻ

സ്വന്തം ലേഖകന്‍ 12-03-2019 - Tuesday

ഇർബിൽ: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സമ്മാനിച്ചത് മില്യൻ പൗണ്ടിന്റെ സഹായം. 2019ലെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം ഏഴുലക്ഷത്തിഅമ്പതിനായിരത്തോളം പൗണ്ട് സിറിയയിലെ ക്രൈസ്തവ ജനതയ്ക്കും, രണ്ടുലക്ഷത്തിഅമ്പതിനായിരത്തോളം പൗണ്ട് ഇറാഖിലെ ക്രൈസ്തവ ജനതയ്ക്കുമായി സംഘടന നൽകി. സന്നദ്ധ സംഘടന സഹായം നൽകുന്നതിന്റെ തോത് ക്രൈസ്തവർക്ക് അഭിമുഖീകരിക്കേണ്ടിവന്ന വലിയ പീഡനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ബ്രിട്ടണിലെ അധ്യക്ഷ പദവി വഹിക്കുന്ന നെവില്ലി കിർക്കി സ്മിത്ത് പറഞ്ഞു.

വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ച അദ്ദേഹം നാം എല്ലാവർക്കും, പ്രത്യേകിച്ച് വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗമായിരിക്കുന്നവർക്ക് സഹായം ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. വേദനകളിലൂടെ കടന്നുപ്പോകുന്ന കുടുംബങ്ങൾക്ക് പ്രാദേശിക ദേവാലയങ്ങളിലൂടെയാണ് എയിഡ് ടൂ ദി ചർച്ച് ഇൻ നീഡ് സഹായം എത്തിക്കുന്നത്. ആലപ്പോ നഗരത്തിൽ 50000 പൗണ്ട്, ക്രൈസ്തവ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി സംഘടന നൽകിയിട്ടുണ്ട്.

ഇറാഖിനു ലഭിച്ച സാമ്പത്തിക സഹായത്തിൽ, ഫ്രാൻസിസ് മാർപാപ്പ തനിക്ക് സമ്മാനമായി ലഭിച്ച ലംബോർഗിനി ലേലത്തിൽ വിറ്റ് കിട്ടിയ പണവുമുൾപ്പെടുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ സഹായത്താൽ ഇറാഖിലെ ഒരു കോൺവെന്റ് പുതുക്കിപണിയും. അതോടൊപ്പം സഭ നടത്തുന്ന ഒരു കിൻഡർ ഗാർഡന്റെ കേടുപാടുകൾ മാറ്റാനും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സാമ്പത്തിക സഹായം നൽകും. ഇതുകൂടാതെ വിവിധ സഭകൾ നടത്തുന്ന സഹായ പ്രവർത്തനങ്ങൾക്ക് സംഘടന ശക്തമായ പിന്തുണ നൽകുന്നുണ്ട്.


Related Articles »