News - 2024

അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ഇന്ന് പെസഹ

സ്വന്തം ലേഖകൻ 18-04-2019 - Thursday

കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ നല്ലൊരു ഭാഗം ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്.

പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പെസഹാ കുര്‍ബാന. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഇന്നു വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികനാകും. തുടര്‍ന്ന് രാത്രി എട്ടുമുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന.

വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. 

വത്തിക്കാനില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും ഫ്രാൻസിസ് പാപ്പ പെസഹാ ബലി അർപ്പിക്കുക. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. ഇന്ന് വൈകുന്നേരം കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രികറക്ഷണൽ ഫെസിലിറ്റി’യിലെ ജയിലിൽ പാപ്പ എത്തും. തടവിൽ കഴിയുന്നവരുടെ പാദങ്ങളാണ് പാപ്പ കഴുകുക. തിരുക്കർമങ്ങള്‍ക്കു ശേഷം തടവുകാർ, ജയിൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക ഭരണകൂട അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. 


Related Articles »