News - 2025

"വെനിസ്വേലയിലെ പാവങ്ങളുടെ ഡോക്ടര്‍" വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം 26-02-2025 - Wednesday

കാരക്കാസ്: സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വിശുദ്ധ പദവിയിലേക്ക്. ഇന്നലെ ജെമെല്ലി ആശുപത്രിയില്‍ അഞ്ചുപേരെ ദൈവദാസ പദവിയിലേക്കും വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോയെയും വിശുദ്ധരായി പ്രഖ്യാപിക്കുവാനുമുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചു. ഇതോടെ നാമകരണ നടപടികള്‍ പിന്നിട്ടിരിക്കുകയാണ്. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.

"പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക" എന്നാണ് ഫ്രാന്‍സിസ് പാപ്പ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ നേരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 1864-ല്‍ ആന്‍ഡെസ് പര്‍വ്വതത്തോട് ചേര്‍ന്നുള്ള വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയിലെത്തിയ അദ്ദേഹം 1888-ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും, പാത്തോളജിക്കല്‍ അനാറ്റമിയിലും വിദഗ്ദ പഠനം നടത്തി. തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.

1818-ലെ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ പരിമിതമായ വൈദ്യ സൗകര്യമായിരിന്നെങ്കിലും അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തിരിന്നു. മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1909-ല്‍ ഇറ്റാലിയന്‍ യാത്രക്കിടെ സെമിനാരിയില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് 1913-ല്‍ ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. 2021 ഏപ്രിൽ 30-ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ കാരക്കാസിനു സമീപമുള്ള ചാപ്പലില്‍ ലളിതമായി നടന്ന ചടങ്ങില്‍ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ആൽഡോ ഗിയോർഡാനോ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »