News - 2024

‘അള്ളാഹു അക്ബര്‍’ എഴുതി ഫ്രാന്‍സില്‍ വീണ്ടും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 11-05-2019 - Saturday

പാരീസ്: ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് വീണ്ടും തുടര്‍ക്കഥയാകുന്നു. ടൌലോസ് നഗരത്തിലെ നോത്രഡാം ഡു ടോര്‍ ദേവാലയം, മാന്‍ഡുവേലിലെ സെന്റ്‌ ജെനെസ്റ്റ് ദേവാലയം എന്നിവയാണ് ഒടുവില്‍ അക്രമത്തിന് ഇരയായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ തീവ്ര ഇസ്ലാമികവാദികളാണെന്ന സംശയമുണ്ട്. ദേവാലയത്തിന്റെ വാതിലുകളില്‍ ‘അള്ളാഹൂ അക്ബര്‍’ എന്നെഴുതിയതാണ് ഇക്കാര്യത്തെ സാധൂകരിക്കുന്നത്. പ്രൊട്ടക്റ്റ് യുവര്‍ ചര്‍ച്ച് (പ്രോട്ടീജ് ടോണ്‍ എഗ്ലീസെ) എന്ന സംഘടനയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തറിയിച്ചിരിക്കുന്നത്.

ഏതെങ്കിലും മുസ്ലീം പള്ളിയിലാണ് ഇക്കാര്യം സംഭവിച്ചതെങ്കില്‍ സ്ഥിതി എന്താകുമെന്നാണ് സംഘടന ചോദിക്കുന്നത്. വിശുദ്ധ കുര്‍ബാനക്കിടെ കൊലചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ കാര്യവും സംഘടനയുടെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ടൌലോസ് നഗരത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ സാറ്റര്‍ണിനുമായി ബന്ധപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന ദേവാലയമെന്ന ഖ്യാതി നോത്രഡാം ഡു ടോര്‍ ദേവാലയത്തിനുണ്ട്.

മാന്‍ഡുവേലിലെ സെന്റ്‌ ജെനെസ്റ്റ് ദേവാലയത്തിന് നേരെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് ഒടുവിലത്തെ ആക്രമണം. ദേവാലയത്തിലെ മെഴുകുതിരികളും പരിശുദ്ധ കന്യകാമാതാവുമായി ബന്ധപ്പെട്ട വസ്തുക്കളും അഗ്നിക്കിരയാക്കിയതായി ഫ്രഞ്ച് വാര്‍ത്താപത്രമായ 'മിഡി ലിബ്രെ' റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസം ദേവാലയത്തിലെത്തിയ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരുടേതെന്ന് സംശയിക്കപ്പെടുന്ന ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് പോലീസ് പറയുന്നത്.

അതേസമയം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഫ്രാന്‍സില്‍ ഓരോദിവസവും മൂന്നോളം ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഈ വര്‍ഷം ആരംഭത്തില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. നേരത്തെ ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. യൂറോപ്പിലെ പ്രബല ക്രിസ്ത്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഭരണനേതൃത്വം തുടരുന്ന നിശബ്ദതയ്ക്കെതിരെ പ്രതിഷേധം വ്യാപകമാണ്.


Related Articles »