India - 2024

ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലച്ചന് യാത്രാമൊഴി

26-05-2019 - Sunday

നടവയല്‍: കേരളസഭയിലെ പ്രസിദ്ധ ബൈബിള്‍ പണ്ഡിതനും അദ്ധ്യാപകനുമായ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലച്ചന് യാത്രാമൊഴി. ഇന്നലെ രാവിലെ 10 മണിയോടു കൂടി മാനന്തവാടി രൂപതാ പ്രതിനിധികളും ഫാ. ജോസഫ് തൊണ്ടിപ്പറന്പിലച്ചന്‍റെ ബന്ധുക്കളും ചേര്‍ന്ന് ഭൗതികശരീരം എയര്‍പോര്‍ട്ടില്‍നിന്ന് ഏറ്റുവാങ്ങി. വയനാട്ടിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ താമരശ്ശേരി രൂപതയുടെ പുതുപ്പാടി ഇടവകദേവാലയത്തില്‍ വച്ച് താമരശ്ശേരി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി അച്ചന്‍റെ ഭൗതികശരീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.

ഉച്ചക്ക് രണ്ടുമണിയോടുകൂടി നടവയല്‍ ഹോളിക്രോസ് ദേവാലയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനായി എത്തിച്ചു. അച്ചന്‍റെ വില്‍പത്രത്തിലെ ആഗ്രഹപ്രകാരമാണ് അച്ചന്‍റെ സ്വന്തം ഇടവകദേവാലയത്തില്‍ അച്ചന്‍റെ ഭൗതികശരീരം സംസ്കരിക്കാന്‍ രൂപത തീരുമാനിച്ചത്. സംസ്കാരശുശ്രൂഷയുടെ ആദ്യഭാഗത്തിന് മാനന്തവാടി രൂപതാവികാരിജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍ നേതൃത്വം നല്കി. തുടര്‍ന്ന്, തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. വര്‍ഗീസ് താന്നിക്കാക്കുഴി, കാര്‍മല്‍ഗിരി സെമിനാരിയെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള വൈദികര്‍, അച്ചന്‍റെ ബാച്ചുകാരായ വൈദികര്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ നടത്തി.

മൃതസംസ്കാരശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് കോതമംഗലം രൂപതയുടെ മുന്‍ വികാരി ജനറാളും തൊണ്ടിപ്പറന്പിലച്ചന്‍റെ സ്നേഹിതനുമായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് നേതൃത്വം നല്കി. തുടര്‍ന്ന് മാനന്തവാടി രൂപതയുടെ വൈദികരും വിയാനിഭവനിലെ അംഗങ്ങളായ മുതിര്‍ന്ന വൈദികരും, കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവും വൈദികരും, മംഗലപ്പുഴസെമിനാരിയില്‍ നിന്ന് റെക്ടര്‍ ഡോ. മാത്യു ഇല്ലത്തുപറന്പിലിന്‍റെ നേതൃത്വത്തിലെത്തിയ വൈദികരും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള വൈദികരും സഹപ്രവര്‍ത്തകരും പ്രാര്‍ത്ഥനകള്‍ നടത്തി.

നാലു മണിയോടു കൂടി ഇടുക്കി രൂപതാദ്ധ്യക്ഷനും മംഗലപ്പുഴ സെമിനാരിയില്‍ തൊണ്ടിപ്പറന്പിലച്ചന്‍റെ സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു തൊണ്ടിപ്പറന്പിലച്ചനോടൊപ്പം അന്ത്യനിമിഷങ്ങളിലുണ്ടായിരുന്ന ശ്രീ സണ്ണി ജോസഫ് എം.എല്‍.എ. അച്ചന്‍റെ മരണനിമിഷങ്ങളനുസ്മരിച്ച് പ്രസംഗം നടത്തി. 4.15-ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. ആമുഖമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും മാനന്തവാടി രൂപതയുടെ ആദ്യമെത്രാനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെയും അനുശോചനസന്ദേശങ്ങള്‍ വായിച്ചു.

ആലഞ്ചേരി പിതാവ് കാനഡയിലായിരുന്നതിനാലും തൂങ്കുഴി പിതാവ് ആരോഗ്യപരമായ കാരണങ്ങളാലുമാണ് എത്തിച്ചേരാന്‍ കഴിയാത്തത് എന്ന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്‍റെയും തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവിന്‍റെയും മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിന്‍റെയും താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവിന്‍റെയും തൊണ്ടിപ്പറന്പിലച്ചന്‍റെ സഹോദരപുത്രനായ ഫാ. ബിജു തൊണ്ടിപ്പറന്പിലച്ചന്‍റെയും മറ്റ് വൈദികരുടെയും കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനമദ്ധ്യേ വചനസന്ദേശസമയത്ത് ഞരളക്കാട്ട് പിതാവ് തൊണ്ടിപ്പറന്പിലച്ചനെക്കുറിച്ചുള്ള തന്‍റെ ആദ്യകാലം മുതലുള്ള സ്മരണകള്‍ അനുസ്മരിച്ച് സംസാരിച്ചു.

സമാപനശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നേതൃത്വം നല്കി. മൃതസംസ്കാരശുശ്രൂഷയില്‍ ബഹുമാനപ്പെട്ട തൊണ്ടിപ്പറന്പിലച്ചന്‍റെ സഹപ്രവര്‍ത്തകരും ശിഷ്യരും സുഹൃത്തുക്കളുമായ നൂറുകണക്കിന് വൈദികരും സമര്‍പ്പിതരും ദൈവജനവും പങ്കെടുത്തു. കേരളകത്തോലിക്കാസഭയിലെ പണ്ഡിതനായ വൈദികശ്രേഷ്ഠന് ഉചിതമായ യാത്രയയപ്പ് നല്കാന്‍ കേരളത്തിന് നാനാഭാഗങ്ങളില്‍ നിന്നുള്ള സഭാപ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.


Related Articles »