News - 2025
മെക്സിക്കോയിൽ വൈദികനെ കുത്തിക്കൊന്നു
സ്വന്തം ലേഖകന്‍ 26-08-2019 - Monday
മെക്സിക്കോ സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന മെക്സിക്കോയില്‍ നിന്നും വീണ്ടും ദുരന്തവാര്‍ത്ത. ഉത്തര മെക്സിക്കൻ അതിർത്തി നഗരമായ മറ്റാമോറോസിൽ കത്തോലിക്കാ വൈദികൻ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഫാ. ജോസ് മാർട്ടിൻ ഗുസ്മാൻ വേഗ എന്ന വൈദികനാണ് കൊല്ലപ്പെട്ടതെന്ന് മറ്റാമോറോസ് രൂപത മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇടവകക്കാർ ഉച്ചത്തിലുള്ള നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോൾ ഫാ. ജോസ് മാർട്ടിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നുവെന്ന് സഭയുടെ മൾട്ടിമീഡിയ സെന്റർ പ്രസ്താവനയില്‍ കുറിച്ചു. ടെക്സാസ് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശത്തു നടന്ന കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഈ വർഷം മെക്സികോയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കത്തോലിക്ക വൈദികനാണ് ഫാ. ജോസ് മാര്‍ട്ടിന്‍. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 26 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ നിരവധി രൂപതകളിൽ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെന്നും മൾട്ടി മീഡിയ സെന്റർ കൂട്ടിച്ചേർത്തു. അടുത്ത കാലങ്ങളിൽ മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും മറ്റും നിരവധി വൈദികരെ മെക്സിക്കോയിൽ കൊലപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യം മെക്സിക്കോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
![](/images/close.png)