News - 2024

ബാബിലോണിയക്കാർ ജെറുസലേം കീഴടക്കിയതിന്റെ തെളിവുകൾ വീണ്ടും

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

ജെറുസലേം: ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബിലോണിയക്കാർ ജെറുസലേം കീഴടക്കിയതിനെ പറ്റിയുള്ള ഭാഗം സ്ഥിരീകരിച്ചുകൊണ്ട് പുരാവസ്തു ഗവേഷകർ വീണ്ടും തെളിവുകൾ കണ്ടെത്തി. ജറുസലേമിലെ സീയോൻ മലമുകളില്‍ നടന്ന ഗവേഷണത്തിലാണ് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത്. നോർത്ത് കരോളിന സർവ്വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. ബിസി 586ൽ നടന്ന ജെറുസലേം പിടിച്ചെടുക്കലിന് മുൻപ് ജെറുസലേമിന്റെ സമ്പത്തിനെ പറ്റി വിവരിക്കുന്ന ബൈബിൾ ഭാഗങ്ങൾ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകൾ.

കലങ്ങളുടെയും, വിളക്കുകളുടെയും കഷണങ്ങളും, ചാര നിക്ഷേപങ്ങളും, പ്രത്യേകതരം ആഭരണവുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഉന്നത സ്ഥാനം വഹിച്ചിരുന്നവരുടേതെന്ന് സൂചന നൽകുന്ന ആഭരണം കിട്ടിയതെന്ന് സർവ്വകലാശാലയുടെ മൗണ്ട് സിയോൺ ആർക്കിയോളജിക്കൽ പ്രോജക്റ്റ് സഹ ഡയറക്ടറായ ശിമോൻ ജിപ്സൺ പറഞ്ഞു. ഒന്നോ രണ്ടോ വസ്തുക്കള്‍ കിട്ടിയാൽ ബാബിലോണിയക്കാർ നടത്തിയ ആക്രമണത്തെക്കുറിച്ച് സ്ഥിരീകരണം ലഭിക്കില്ലെങ്കിലും, അനന്യമായ ചില പുരാവസ്തുക്കൾ ലഭിച്ചത് ആക്രമണം നടന്നുവെന്നതിലേക്ക് നേരിട്ട് വിരൽചൂണ്ടുന്നതായി അദ്ദേഹം പറയുന്നു.

നെബുക്കദ്നെസ്സാറിന്റെ കീഴില്‍ ബാബിലോണിയക്കാര്‍ ജെറുസലേം ആക്രമിച്ചതിനെക്കുറിച്ചാണ് ബൈബിളിലെ 2 രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, നെബുക്കദ്നെസ്സാറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അവന്റെ അംഗരക്ഷകന്‍മാരുടെ നേതാവായ നെബുസരദാന്‍ ജെറുസലേമില്‍ വന്നു കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും, വീടുകളും അഗ്നിക്കിരയാക്കി. മാളികകള്‍ കത്തിച്ചാമ്പലായി. അവനോടുകൂടെയുണ്ടായിരുന്ന കല്‍ദായ സൈന്യം ജെറുസലേമിന് ചുറ്റുമുള്ള കോട്ടത്തകര്‍ക്കുകയും ചെയ്തു (2 രാജാക്കന്‍മാര്‍ 25:8-11).

ചാരത്തിൽ നിന്നും ആഭരണങ്ങൾ പോലുള്ളവ ലഭിച്ചതും ബാബിലോണിയൻ ആക്രമണം നടന്നു എന്നതിനെ സാധൂകരിക്കുന്ന മറ്റൊരു തെളിവാണ്. ഇതേ സ്ഥലത്തു നിന്നു ലഭിച്ച അമ്പിന്‍മുനകൾ ബാബിലോണിയക്കാർ ആ കാലഘട്ടത്തിൽ യുദ്ധത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്നവയാണെന്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോ. ജോ ഉസിയേലിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയും (IAA) ഇക്കാര്യം മറ്റൊരു ഗവേഷണത്തില്‍ കണ്ടെത്തിയിരിന്നു.


Related Articles »