India - 2025

ആര്‍ച്ച് ബിഷപ്പ് സൂസപാക്യം തീവ്ര പരിചരണ വിഭാഗത്തില്‍

സ്വന്തം ലേഖകന്‍ 03-10-2019 - Thursday

തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ സൂസപാക്യം പിതാവിനെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് അണുബാധ രൂക്ഷമായി ശ്വാസതടസ്സം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ അഡ് ലിമിന സന്ദര്‍ശനത്തിന് ശേഷം ഒക്‌ടോബര്‍ ഒന്നാം തീയതി റോമില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുമ്പുതന്നെ പിതാവിന് പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടിരിന്നു. ദോഹ എയര്‍പോര്‍ട്ടില്‍ വച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം യാത്ര തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെത്തി വിമാനത്താവളത്തില്‍ നിന്ന് നേരെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ (ഒക്‌ടോബര്‍ 2) പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരിന്നു. പിതാവിന് നേരെത്ത ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാലും അണുബാധ തുടരുന്നതിനാലും തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശങ്കയ്ക്കു വകയില്ലെങ്കിലും പിതാവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് അഭ്യര്‍ത്ഥിച്ചു.


Related Articles »