News - 2024

ലെബനോന്‍ പ്രക്ഷോഭകർക്കു പിന്തുണയുമായി മാരോണൈറ്റ് പാത്രിയാർക്കീസ്

സ്വന്തം ലേഖകന്‍ 19-10-2019 - Saturday

ബെയ്‌റൂട്ട്: ജീവിതം കരുപിടിപ്പിക്കാന്‍ കഷ്ടപ്പെടുന്ന ലെബനോനിലെ സാധാരണക്കാര്‍ക്ക് മേൽ കൂടുതൽ നികുതി ചുമത്തുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി മാരോണൈറ്റ് പാത്രിയാർക്കീസ് ബെഷാറ അൽരാഹി. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കണ്ടുപിടിച്ചു പരിഹരിക്കാനും രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം മറികടക്കാനും ഭരണകൂടം വഴിതേടണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾ നിര്‍ത്തലാക്കണമെന്നും പണം ധൂർത്തടിക്കുന്നതു ഒഴിവാക്കണമെന്നും ലെബനീസ് സമൂഹവുമായി ബെനിനിൽ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.

തെരുവില്‍ നടക്കുന്ന സാധാരണക്കാരുടെ പ്രതിഷേധത്തെ പിന്തുണച്ച അദ്ദേഹം, അധിക നികുതി പിൻവലിക്കാൻ സമര പോരാളികളോട് ഒപ്പം ചേരുന്നതായും പറഞ്ഞു. ദരിദ്രരുടെ മേൽ നികുതി അടിച്ചേൽപ്പിച്ചു ഭൂരിപക്ഷം വരുന്ന ലബനീസ് ജനതയ്ക്കു ഭാരം നൽകുവാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം. തൊഴിലിലായ്മ നിരക്ക് നാല്‍പ്പതു ശതമാനത്തോളമായെന്നും അതേത്തുടർന്ന് രാജ്യത്തു ദാരിദ്ര്യം രൂക്ഷമായ വിധത്തിലാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

അതേസമയം, നഷ്ടത്തിലായ തദേശീയ ഫോണ്‍ ഓപ്പറേറ്റർക്കു ലാഭം ലഭിക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തുവാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ കാര്യമായ പോലീസ് മര്‍ദ്ദനം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. തലസ്ഥാന നഗരിയായ ബെയ്‌റൂട്ട് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തിളച്ചുമറിയുകയാണ്. പ്രക്ഷോഭത്തിന്‌ സമീപം നടന്ന അഗ്നിബാധയിൽ രണ്ടു വിദേശികളായ തൊഴിലാളികൾ മരണമടഞ്ഞുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പോലീസുമായി നടന്ന സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസത്തെ കാബിനറ്റ് മീറ്റിങ്ങും റദ്ദാക്കിയിരിന്നു. ജനങ്ങളെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയുമായി പോലീസും രംഗത്തുണ്ട്. സിറിയൻ യുദ്ധവും അഭയാർത്ഥി പ്രശ്നവും ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത് ലെബനോൻ, ജോർദാൻ തുടങ്ങിയ അയൽ രാജ്യങ്ങളെയാണ്. ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള രാഷ്ട്രം കൂടിയാണ് ലെബനോൻ.


Related Articles »