News - 2024

പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണം: ഇമ്രാന്‍ ഖാന് അമേരിക്കന്‍ മെത്രാപ്പോലീത്തയുടെ കത്ത്

സ്വന്തം ലേഖകന്‍ 23-01-2020 - Thursday

ഫിലാഡെല്‍ഫിയ: പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കയിലെ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ചാള്‍സ് ചാപുട്ട്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. ഫിലാഡെല്‍ഫിയായിലേയും, മറ്റ് സ്ഥലങ്ങളിലെയും പാക്കിസ്ഥാനി കത്തോലിക്കാ സമൂഹത്തിന് വേണ്ടി ഈ വിഷയം അമേരിക്കയിലെ പൊതു രംഗത്ത് ശക്തമായി അവതരിപ്പിക്കുവാന്‍ പോകുകയാണെന്നും ജനുവരി 21ന് മെത്രാപ്പോലീത്ത അയച്ച കത്തില്‍ പറയുന്നു. ഫിലാഡെല്‍ഫിയായിലെ കത്തോലിക്ക സമൂഹം തങ്ങളുടെ പാക്കിസ്ഥാനി പാരമ്പര്യത്തില്‍ നന്ദിയുള്ളവരാണെന്നും, അവരുടെ കത്തോലിക്കാ വിശ്വാസം പരിപോഷിപ്പിക്കപ്പെട്ടത് പാക്കിസ്ഥാനിലാണെന്നും പരാമര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് നിലവിലെ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ആശങ്ക രേഖപ്പെടുത്തി.

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം കടുത്ത ശത്രുതക്കും, അപമാനത്തിനും, അടിച്ചമര്‍ത്തലിനും ഇരയാകുന്നുണ്ടെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുവാന്‍ ഇത് കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. മതസ്വാതന്ത്ര്യം മെച്ചപ്പെടുത്തുവാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്കിന്റെ പരാമര്‍ശത്തെക്കുറിച്ചും മെത്രാപ്പോലീത്ത സൂചിപ്പിക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ സര്‍ക്കാരിലെ പലരുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. എങ്കിലും, എല്ലാ പൗരന്മാരുടേയും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. കുപ്രസിദ്ധമായ മതനിന്ദ നിയമം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, വ്യക്തിവൈരാഗ്യം തീര്‍ക്കുവാനും ഉപയോഗിക്കപ്പെടുന്നു. ഈ നിയമം അടിയന്തിരമായി പരിഷ്കരിക്കേണ്ടത് ആവശ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേക സംവരണം നടപ്പിലാക്കിയിട്ടില്ലെന്നും, മതന്യൂനപക്ഷങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പോലീസ് വീഴ്ചവരുത്തുന്നതും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികള്‍ പാക്കിസ്ഥാന്‍ നേരിടുന്ന കാര്യവും, സര്‍ക്കാരിന്റെ ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് തനിക്കറിയാമെന്നും, പൊതുസേവനത്തില്‍ വിജയവും നീതിയും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ കത്ത് അവസാനിക്കുന്നത്. ഫസ്റ്റ് തിങ്സ് എന്ന മാധ്യമമാണ് കത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »