News - 2024

സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി വീണ്ടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-02-2020 - Thursday

വത്തിക്കാന്‍ സിറ്റി: അരക്ഷിതാവസ്ഥ നേരിടുന്ന സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 12 ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയും ചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

ക്രൂരവും അജ്ഞാതവുമായ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നരിക്കുന്ന ചൈനയിലെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടിയും, അവരില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ പറഞ്ഞു. രോഗത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കാന്‍ ഇടയാകുന്നതിനായി അപേക്ഷിക്കണമെന്നും പൊതുകൂടിക്കാഴ്ച വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു.

സിറിയയിലെ അതികഠിനമായ അവസ്ഥയും പാപ്പ ചൂണ്ടിക്കാട്ടി. മധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നാടും, വീടും, സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പാപ്പ പറഞ്ഞു. വര്‍ഷങ്ങളായി രക്തക്കറ പുരണ്ട കുരുതിക്കളമാണ് സിറിയ. അതിനാല്‍ സിറിയന്‍ ജനതയ്ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആഴ്ചയും ഇരു രാജ്യങ്ങള്‍ക്ക് വേണ്ടി പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »