News

ക്രൈസ്തവ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് നൈജീരിയന്‍ മെത്രാന്മാരുടെയും വിശ്വാസികളുടെയും റാലി

സ്വന്തം ലേഖകന്‍ 04-03-2020 - Wednesday

അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ അതിദാരുണമായി കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചു കൊണ്ടും ആഗോള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കത്തോലിക്ക വിശ്വാസികളും മെത്രാന്മാരും റാലി നടത്തി. തങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തലസ്ഥാനമായ അബൂജയിലെ നാഷണല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ മെത്രാന്മാരും, വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. 'ജീവിതം വിശുദ്ധവും അമൂല്യവുമാണ്', 'സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക' തുടങ്ങി വിവിധ തരത്തിലുള്ള പ്ലക്കാര്‍ഡുകളും വഹിച്ചു കൊണ്ടായിരുന്നു ആളുകള്‍ റാലിയില്‍ പങ്കെടുത്തത്.

രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് നൈജീരിയന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ റവ. ഓഗസ്റ്റിന്‍ അകുബെസെ ആരോപിച്ചു. അക്രമം അഴിച്ചുവിടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ നൈജീരിയന്‍ പ്രസിഡന്റ് ഒന്നും തന്നെ ചെയ്യുന്നില്ല. സുരക്ഷിതത്വമില്ലെങ്കില്‍ സമാധാനമില്ല. നൈജീരിയക്കാരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ബിഷപ്പ് അകുബെസെ പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് നൈജീരിയ.

രാജ്യത്തു ക്രൈസ്തവരുടെ ജീവിത സാഹചര്യം ദിവസം ചെല്ലുംതോറും കൂടുതല്‍ ദുഷ്കരമായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവം പത്തോളം ക്രൈസ്തവര്‍ വീതം തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, ബൊക്കോ ഹറാം തീവ്രവാദികളും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കു കുത്തിയാവുകയാണെന്ന ആരോപണം ശക്തമാണ്. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ മാധ്യമങ്ങളും മൌനം പാലിക്കുകയാണ്.

Posted by Pravachaka Sabdam on 

Related Articles »