News - 2024

ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നു

സ്വന്തം ലേഖകന്‍ 05-03-2020 - Thursday

ന്യൂയോര്‍ക്ക്: ആഗോള ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്കു വേണ്ടി മക്ലോക്ലിൻ ആൻഡ് അസോസിയേറ്റ്സ് നടത്തിയ സർവ്വേയിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. അമേരിക്കയിലുള്ള പകുതിയിൽ കൂടുതൽ കത്തോലിക്കർക്ക് ക്രൈസ്തവ പീഡനത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ അതിൽ കുറവുണ്ടായിട്ടുണ്ട്. ക്രൈസ്തവ പീഡനത്തെ പറ്റി 2018ൽ 69% കത്തോലിക്കർക്ക് 'വലിയ ആശങ്ക' ഉണ്ടായിരുന്നുവെങ്കിൽ ഇന്നത് 52% മാത്രമാണ്. ക്രൈസ്തവ വിരുദ്ധ പീഡനം അതികഠിനമാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

അതേസമയം മനുഷ്യക്കടത്തും ദാരിദ്ര്യവും കാലാവസ്ഥ വ്യതിയാനവും ആഗോള അഭയാർത്ഥി പ്രശ്നവുമാണ് ഏറ്റവും പ്രധാന വിഷയങ്ങളെന്ന് കരുതുന്ന കത്തോലിക്കരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കടുത്ത കത്തോലിക്ക വിശ്വാസികളാണെന്ന് പറയുന്നവർ ക്രൈസ്തവ പീഡനത്തെ പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നായി കണക്കാക്കാൻ സാധ്യത കൂടുതലാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രസ്തുത വിഭാഗം പോലും മൂന്നുവർഷം തുടർച്ചയായി മനുഷ്യക്കടത്തിനെയാണ് ഏറ്റവും പ്രാധാന്യമേറിയ വിഷയമായി പരിഗണിക്കുന്നത്. ഇറാനിലാണ് ക്രൈസ്തവ പീഡനം ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് അമേരിക്കയിലെ കത്തോലിക്കർ കരുതുന്നത്. ഉത്തര കൊറിയ, ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളായാണ് അമേരിക്കൻ കത്തോലിക്കർ കരുതുന്നത്.

ക്രൈസ്തവ വിരുദ്ധ പീഡനത്തെ ചെറുക്കാനായി എന്തെല്ലാം പോംവഴിയുണ്ട് എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ 68% അമേരിക്കൻ കത്തോലിക്കരും പറഞ്ഞ പ്രതിവിധി പ്രാർത്ഥനയായിരിന്നു. പീഡത ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തുക, സാമ്പത്തികമായി അവരെ സഹായിക്കുക, ക്രൈസ്തവരെ സഹായിക്കാനായി അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പ്രതിവിധികളും അവർ മുന്നോട്ടുവെച്ചു. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ശക്തമായി ഇടപ്പെടുന്നുവെന്ന് 47% കത്തോലിക്കർ കരുതുന്നു.

ഭൂരിപക്ഷം കത്തോലിക്കരും ക്രൈസ്തവ പീഡനത്തെ പറ്റി ആശങ്കയുള്ളവരാണെങ്കിലും അവരുടെ എണ്ണത്തിൽ രണ്ടുവർഷത്തിനിടെ വന്ന കുറവ് നിരാശപ്പെടുത്തുന്നതാണെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് അമേരിക്കയുടെ ചെയർമാൻ ജോർജ് മാർലിൻ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയമായതിനാൽ, ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പ്രത്യേകിച്ച്, ആഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങളും, ഇന്ത്യയിൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങളും, ചൈനയിൽ ക്രൈസ്തവർ നേരിടുന്ന അടിച്ചമർത്തലുകളും, അമേരിക്കൻ കത്തോലിക്കരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »