News - 2024

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തടവിലായിരുന്ന ഉത്തര കൊറിയന്‍ യുവതി മോചിതയായി

സ്വന്തം ലേഖകന്‍ 31-03-2020 - Tuesday

ബെയ്ജിംഗ്: യേശുവിലുള്ള വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ബൈബിള്‍ പഠന ക്ലാസ്സിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തടവിലായിരുന്ന ഉത്തര കൊറിയന്‍ ക്രിസ്ത്യന്‍ യുവതി മോചിതയായി. സുരക്ഷ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത യുവതി തടവില്‍ നിന്നു മോചിതയായി ഭര്‍ത്താവിന്റേയും മക്കളുടേയും ഒപ്പം ചേര്‍ന്നുവെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് യു.എസ്.എയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് പത്തു മാസത്തോളമാണ് ഇവര്‍ ചൈനീസ് തടവ് കേന്ദ്രത്തില്‍ കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തരകൊറിയ ചൈന അതിര്‍ത്തി മേഖലയില്‍ നിന്നും അറസ്റ്റിലായ യുവതിയെ ഉത്തര കൊറിയക്ക് കൈമാറാനിരിക്കേയാണ് മോചനം സാധ്യമായത്. ഉത്തര കൊറിയക്ക് കൈമാറപ്പെട്ടിരുന്നുവെങ്കില്‍ ഹിറ്റ്ലറിന്റെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍റട്രേഷന്‍ ക്യാമ്പിലെ തടവിന് സമാനമായ കേന്ദ്രത്തിലേക്ക് അയക്കുമായിരുന്നുവെന്നാണ് ഓപ്പണ്‍ ഡോഴ്സ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ദൈവ വിശ്വാസം രാഷ്ട്രത്തിനു ഭീഷണിയായി കണക്കാക്കുന്ന ഉത്തര കൊറിയയില്‍ അഞ്ചു ലക്ഷത്തോളം വിശ്വാസികള്‍ നിര്‍ബന്ധിത തൊഴില്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യാതൊരു വിചാരണയും കൂടാതെയാണ് ക്രൈസ്തവരെ ഇത്തരം തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുന്നതെന്നു ഉത്തര കൊറിയയിലെ ‘ക്വാനി-ലി-സൊ’ തടങ്കല്‍പ്പാളയത്തില്‍ നിന്നും മോചിതയായ ഒരു വിശ്വാസി വെളിപ്പെടുത്തിയിരിന്നു. ഭൂരിഭാഗം ക്രൈസ്തവരെയും ‘ക്വാനി-ലി-സൊ’ യിലേക്കാണ് കൊണ്ടു പോകുന്നതെന്നും, അവിടെ നിന്നും ആരും തന്നെ രക്ഷപ്പെടില്ലെന്നും, ദൈവാനുഗ്രഹം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. ലോകത്ത് ക്രൈസ്തവ പീഡനം ശക്തമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »