News

ശ്രീലങ്കന്‍ ക്രൈസ്തവ നരഹത്യക്ക് ഒരാണ്ട്: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവ ലോകം

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

കൊളംബോ: ലോകത്തെ നടുക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ സ്‌ഫോടന പരമ്പര നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് ശ്രീലങ്കന്‍ സഭ ഇന്നു പ്രാര്‍ത്ഥനയും മൗനാചരണവും നടത്തും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്നത് ഏവരെയും കണ്ണീരിലാഴ്ത്തി.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വിശുദ്ധ ദിനത്തിൽ നടന്ന കിരാത ആക്രമണത്തെ ലോക നേതാക്കള്‍ ശക്തമായി അപലപിച്ചിരിന്നു. ദേവാലയങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികളാണെന്നു സ്ഥിരീകരിച്ചിരിന്നു. ചിലര്‍ക്ക് മാതാപിതാക്കള്‍ ഇരുവരെയും നഷ്ടമായപ്പോള്‍ മറ്റ് ചിലരുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസം ശ്രീലങ്കന്‍ സഭ പിന്നീട് ഏറ്റെടുത്തു.

ചാവേര്‍ ആക്രമണത്തെത്തുടര്‍ന്നു രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ അങ്ങേയറ്റം ശാന്തതപാലിച്ചു സമാധാനപരമായി വര്‍ത്തിച്ച ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്കയിലെ രാഷ്ട്രീയ സമുദായ നേതാക്കള്‍ നേരിട്ടു രംഗത്തെത്തിയിരിന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേറുകളോട് ശ്രീലങ്കയിലെ കത്തോലിക്ക സമൂഹം ക്ഷമിക്കുന്നതായി കൊളംബോ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »