News - 2024

നിരീശ്വര സംഘടനയുടെ സമ്മര്‍ദ്ധം: ക്രിസ്തീയ ഉള്ളടക്കമുള്ള യുഎസ് ആര്‍മിയുടെ പോസ്റ്റുകള്‍ നീക്കം ചെയ്തു

സ്വന്തം ലേഖകന്‍ 25-04-2020 - Saturday

ന്യൂയോര്‍ക്ക്: കൊറോണ പശ്ചാത്തലത്തില്‍ വടക്കന്‍ ന്യൂയോര്‍ക്കിലെ ഫോര്‍ട്ട്‌ ഡ്രം ആര്‍മി ബേസിന്റെ ഭാഗമായ ടെന്‍ത് മൗണ്ടന്‍ ഡിവിഷന്‍ സസ്റ്റൈന്‍മെന്റ് ബ്രിഗേഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ക്രൈസ്തവ അനുകൂല വീഡിയോകളും പോസ്റ്റുകളും നിരീശ്വര സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നു നീക്കം ചെയ്തു. ബൈബിള്‍ വാക്യങ്ങളും, ആത്മീയ ബോധ്യങ്ങളിലേക്ക് തിരിയുവാന്‍ സൈനികരെ പ്രോത്സാഹിപ്പിക്കുകയും ജീവിതത്തില്‍ യേശു ക്രിസ്തുവിനുള്ള പ്രാധാന്യത്തെ സംബന്ധിച്ചു ഓര്‍മ്മിപ്പിക്കുന്നതുമായ വീഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്.





മാര്‍ച്ച് 25നാണ് ചാപ്ലൈന്‍ സ്കോട്ട് ഇന്‍ഗ്രാം പുതിയ നിയമത്തിലെ ചില വാക്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ വീഡിയോ പോസ്റ്റ്‌ ചെയ്തത്. ഏപ്രില്‍ 2ന് പോസ്റ്റ്‌ ചെയ്ത രണ്ടാമത്തെ വീഡിയോയില്‍ “പരിഭ്രാന്തരാകരുതെന്ന്‍ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് ദൈവത്തെ ആശ്രയിക്കുവാന്‍ കഴിയും. പ്രകൃത്യാതീത ശക്തിക്കെതിരെ നമുക്കൊരുമിച്ച് മുന്നേറാം” എന്ന ഉള്ളടക്കത്തോട് കൂടിയ വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത്. എന്നാല്‍ മിലിട്ടറി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷന്‍ (എം.ആര്‍.എഫ്.എഫ്) നിരീശ്വര സംഘടന കത്തയച്ചതിനെ തുടര്‍ന്നാണ് ഈ വീഡിയോകള്‍ നീക്കം ചെയ്തത്.





അതേസമയം ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിഭാഷകനായ മൈക്ക് ബെറിയെ പോലെയുള്ള പ്രമുഖര്‍ വീഡിയോ നീക്കം ചെയ്ത നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രത്തിനു മുറിവേല്‍ക്കുകയും, ജനങ്ങള്‍ പ്രതീക്ഷയില്ലാത്തവരായി ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിന്‍സ്റ്റെയിനെ പോലെയുള്ളവര്‍ പ്രാര്‍ത്ഥനക്കെതിരെ തിരിയുന്നത് എന്തിനെന്നാണ് ബെറി ചോദിക്കുന്നത്. മതവിരുദ്ധ ശക്തിക്ക് ടെന്‍ത് മൗണ്ടന്‍ ഡിവിഷന്‍ കീഴടങ്ങിയെന്നും, പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും അമേരിക്കന്‍ പട്ടാളക്കാരെ വിലക്കുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »