India - 2024

കോവിഡ് മഹാമാരിക്കെതിരെ വരാപ്പുഴ അതിരൂപതയിൽ വൈദികരുടെ അഖണ്ഡ ദിവ്യകാരുണ്യ ആരാധന

ആൻറണി ഷൈൻ 29-04-2020 - Wednesday

വരാപ്പുഴ: കോവിഡ് 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപതയിൽ കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയരുന്നു. ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്ക് എതിരെയുള്ള ആത്മീയ പ്രതിരോധമായിട്ടാണ് വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻ്റെ ആത്മീയ നേതൃത്വത്തില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തിയത്.

അതിരൂപതയിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന ഇരുന്നൂറ്റിനാല്‍പ്പതോളം വൈദികർ ഇതിൽ പങ്കാളികളായി. ഏപ്രിൽ 17 വെള്ളി മുതൽ 25 ശനി വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയായിരുന്നു അഖണ്ഡ ദിവ്യകാരുണ്യ ആരാധന. വൈദികര്‍ അവർ ആയിരിക്കുന്ന ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ആശ്രമങ്ങളിലുമായിരുന്ന് തിരുമണിക്കൂർ നടത്തി ഈ പ്രാർത്ഥനശുശ്രൂഷയിൽ പങ്കുചേർന്നു. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ 8 ഫൊറോനകളിലെയും ഫോറോന വികാരിമാരുടെ സഹകരണത്തോടെയാണ് ഈ പ്രാർത്ഥനായജ്ഞം ഒരുക്കപ്പെട്ടത്. ലോകജനതയ്ക്കു വേണ്ടിയും, രോഗികളായവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ ഉയര്‍ന്നു.

ഏപ്രിൽ 26 ഞായറാഴ്ച 'അഖണ്ഡ ദിവ്യകാരുണ്യ ആരാധന'യുടെ അതിരൂപതതല സമാപനമായി ഒരു മണിക്കൂർ 'പൊതുആരാധനയും പ്രാർത്ഥനാ ശുശ്രൂഷയും" നടത്തപ്പെട്ടു. അന്നേ ദിവസം രാത്രി 7 മുതൽ 8 വരെ, ആര്‍ച്ച് ബിഷപ്പിനോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും, ആശ്രമങ്ങളിലും, സ്ഥാപനങ്ങളിലും, കോൺവെൻ്റുകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു. ഇതേസമയം അതിരൂപതയിലെ എല്ലാ കുടുംബങ്ങളും ജപമാലയും മറ്റു പ്രാർത്ഥനകളുമായി പൊതു ആരാധനയിൽ ഭവനത്തിലായിരുന്നുതന്നെ പങ്കുചേർന്നു. ആകുലപ്പെടുത്തുന്ന ഈ മഹാമാരിയിൽ നിന്ന് ലോകം അതിവേഗം മോചിതമാകുവാൻ വരാപ്പുഴ അതിരൂപത ഈ സമയം പ്രത്യേകം പ്രാർത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »