News - 2024

കൊറോണയുടെ തീവ്രത കുറയുന്നതിനിടെ ചൈനയില്‍ കുരിശുകള്‍ നീക്കം ചെയ്യുവാന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 01-05-2020 - Friday

അന്‍ഹൂയി: കോവിഡ് 19 രോഗബാധയില്‍ നിന്നും കരകയറുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധ നടപടി പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ദേവാലയങ്ങളില്‍ നിന്ന് കുരിശ് അടക്കമുള്ള വിശ്വാസ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച ചൈനയിലെ അന്‍ഹൂയി പ്രവിശ്യയില്‍ അമേരിക്കന്‍ മിഷ്ണറിമാര്‍ സ്ഥാപിച്ച ദേവാലയത്തിന്റെ കുരിശ് നീക്കം ചെയ്തതാണ് ഒടുവിലത്തെ സംഭവം. 2006-ല്‍ ഗവണ്‍മെന്‍റ് അംഗീകാരത്തോടെ നവീകരിച്ച ദേവാലയത്തിന്റെ കുരിശാണ് അധികാരികള്‍ നീക്കം ചെയ്തിരിക്കുന്നത്. കുരിശ് നീക്കം ചെയ്തതിന്റെ വീഡിയോ ചൈനീസ് വൈദികന്‍ ഫാ. ഫ്രാന്‍സിസ് ലിയു ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്‍ഹൂയി പ്രവിശ്യയിലെ നിരവധി ദേവാലയങ്ങളുടെ കുരിശുകള്‍ നീക്കം ചെയ്തതായി ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൈനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെങ്ഗ്ബു, ഫുയാങ് നഗരങ്ങളിലെ ദേവാലയങ്ങളിലെ നിരവധി കുരിശുകള്‍ ഇക്കാലയളവില്‍ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഔവർ ലേഡി ഓഫ് റോസറി എന്ന കത്തോലിക്ക ദേവാലയത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന കുരിശ് നീക്കം ചെയ്തിരിന്നു. മതസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനിടയുള്ളതിനാല്‍ കുരിശുകള്‍ മാത്രം നീക്കം ചെയ്യുന്ന തീരുമാനത്തോട് സഭാധികാരികള്‍ പരോക്ഷമായി യോജിക്കുകയാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ നേരത്തെ പ്രാബല്യത്തില്‍ വന്നെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് ഇതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »