India - 2025
ആശ്വാസം തേടി നാടണയുന്ന പ്രവാസികള്‍ക്ക് അഭയമൊരുക്കുന്നത് ധ്യാനകേന്ദ്രങ്ങള്‍
ദീപിക 12-05-2020 - Tuesday
കൊച്ചി: കോവിഡ് 19 ദുരിതകയത്തില്‍ നിന്ന്‍ ആശ്വാസം തേടി നാടണയുന്ന പ്രവാസികള്‍ക്ക് അഭയമാകുന്നത് ധ്യാനകേന്ദ്രങ്ങള്‍ തന്നെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്ക സഭയുടെ ധ്യാനകേന്ദ്രങ്ങള്‍ ക്വാറന്റൈന്‍ താമസത്തിനായി സഭാനേതൃത്വം സര്‍ക്കാരിന് വിട്ടുനല്‍കുകയായിരിന്നു. സര്‍ക്കാര്‍ നിരവധി കോളജ് ഹോസ്റ്റലുകളും മറ്റും ക്വാറന്റൈന്‍ സെന്‍ററുകളാക്കാന്‍ ഏറ്റെടുത്തിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ വേണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പലേടത്തും തടസമായി വരികയായിരിന്നു. ഈ സാഹചര്യത്തിലാണ് ധ്യാനകേന്ദ്രങ്ങള്‍ അഭയം ഒരുക്കാന്‍ സന്നദ്ധതയുമായി രംഗത്ത് വന്നത്.
തൃശൂര്‍ ജില്ലയിലെ പ്രധാന ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ റിയലൈസേഷന്‍(സിഎസ്ആര്‍) എന്നീ ധ്യാന കേന്ദ്രങ്ങളും തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളിടെക്‌നിക്കിലെ ആനിമേഷന്‍ സെന്‍റര്‍ എന്നിവയാണ്. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തില്‍ 150 മുറികളാണുള്ളത്. ഇവിടെ മാലിയില്‍നിന്ന് എത്തിയ 27 പേരെ പ്രവേശിപ്പിച്ചു. വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെതന്നെ പോട്ട ആശ്രമത്തിലെ നൂറു മുറികള്‍ സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ 48 പേരെ പ്രവേശിപ്പിച്ചു.ധ്യാനകേന്ദ്രത്തിലെ വൈദികര്‍ക്കു പുറമേ, ആരോഗ്യപ്രവര്‍ത്തകരും പോലീസും സഹായവുമായി ഒപ്പമുണ്ട്.
സിഎംഐ സന്യാസ സമൂഹത്തിന്റെ പരിയാരത്തുള്ള സിഎസ്ആറിലെ അന്‍പതു മുറികളാണു വിട്ടുകൊടുത്തത്. ഇവിടെ 18 പേരെ പ്രവേശിപ്പിച്ചു. തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളി ടെക്‌നിക്കില്‍ 150 പേര്‍ക്കു താമസിക്കാനുള്ള സൗകര്യം സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ പത്തു പേരെ ഇതിനകം പ്രവേശിപ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ (സ്‌നേഹശുശ്രൂഷാലയം) 60 പ്രവാസികള്‍ക്കു ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മാലിദ്വീപില്‍ നിന്നു എത്തിയ 52 പ്രവാസികള്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി.
കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്റര്‍, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടു ഹോസ്റ്റലുകള്‍, മൂവാറ്റുപുഴ നിര്‍മലാ കോളജ് ഫാര്‍മസി കോളജ് എന്നിവയോടനുബന്ധിച്ചുള്ള മൂന്നു ഹോസ്റ്റലുകള്‍ എന്നിവയാണ് ക്വാറന്റൈനു വിട്ടു നല്‍കിയിരിക്കുന്നത്. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ 85 പേര്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 79 പേരേ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇടുക്കി രൂപതയുടെ കീഴില്‍ 200 ബെഡുകളുള്ള നെടുങ്കണ്ടം കരുണാ ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുനല്‍കി.
പത്തനംതിട്ട ജില്ലയില്‍ ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ കേന്ദ്രമാണ്. 150 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ 60 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ഇവിടെയുണ്ട്. തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ശാന്തിനിലയത്തില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ ഏഴുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. പത്തനംതിട്ട രൂപതയുടെ തുന്പമണ്‍ ജെസി പീസ് ഫൗണ്ടേഷന്‍ കെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുനല്‍കിയിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ പാലാ രൂപതയുടെ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റല്‍, ചൂണ്ടശേരി സെന്റ് ജോസഫ്‌സ് എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റല്‍, കുറവിലങ്ങാട് ദേവമാതാ കോളജ് ഹോസ്റ്റല്‍ എന്നിവയും കോട്ടയം അതിരൂപതയുടെ കോതനല്ലൂര്‍ തൂവാനീസാ ധ്യാനകേന്ദ്രം, ബിസിഎം കോളജ് ഹോസ്റ്റല്‍ എന്നിവയും കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രവും ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ പരുമല പള്ളിയിലെ ധ്യാനമന്ദിരം ക്വാറന്റൈന്‍ കേന്ദ്രമാണ്. നിലവില്‍ 22 പേര്‍ എത്തിയിട്ടുണ്ട്. മാര്‍ത്തോമ്മാ സഭയുടെ ചരല്‍ക്കുന്ന് ക്യാന്പ് സെന്റര്‍, മാരാമണ്‍ റിട്രീറ്റ് സെന്റര്‍, അടൂര്‍ യൂത്ത് സെന്റര്‍, ആങ്ങമൂഴി മാര്‍ത്തോമ്മാ റിന്യൂവല്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്.
താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്‍റര്‍ പ്രവാസികളടക്കമുള്ളവരുടെ ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കി. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ് കാന്പസിലെ അഞ്ചു കേന്ദ്രങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി കൈമാറിയിരിക്കുന്നത്. മാര്‍ ബസേലിയോസ് കോളജിന്റെ മാര്‍ അപ്രേം ബോയ്‌സ് ഹോസ്റ്റല്‍, മാര്‍ ഈവാനിയോസ് കോളജിന്റെ സെന്റ് തോമസ് ബോയ്‌സ് ഹോസ്റ്റല്‍, മേരിമാത ഗേള്‍സ് ഹോസ്റ്റല്‍, അല്‍ഫോന്‍സാ ഗേള്‍സ് ഹോസ്റ്റല്‍ എന്നിവ. ഇതിനു പുറമേ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററും തുറന്നു നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള വെള്ളയന്പലം ആനിമേഷന്‍ സെന്ററില്‍ ഇരുനൂറോളം പേര്‍ക്ക് സൗകര്യങ്ങളൊരുക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും താമസിക്കാനായി പ്രത്യേകം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാമ്പസ് നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തിനു വിട്ടു നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളും സഭാനേതൃത്വം നേരത്തെ തന്നെ വിട്ടു നല്‍കിയിരിന്നു. ഇതുകൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് ഒരു കോടിയിലധികം രൂപയും കൈമാറിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)