News - 2024

ബ്രിട്ടണിൽ ഭ്രൂണഹത്യ ഉച്ചസ്ഥായില്‍: കഴിഞ്ഞ വര്‍ഷം കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളെ

പ്രവാചക ശബ്ദം 15-06-2020 - Monday

ലണ്ടന്‍: യൂറോപ്യൻ രാജ്യമായ ബ്രിട്ടനിൽ ഭ്രൂണഹത്യ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം. 2,09,519 ഗർഭസ്ഥ ശിശുക്കളെ കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യയ്ക്ക് ഇരയാക്കിയതായാണ് ആരോഗ്യത്തിനും സാമൂഹ്യ സേവനത്തിനും വേണ്ടിയുള്ള വകുപ്പിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്തുവന്നത്. 1968 ഏപ്രിൽ മാസം ഭ്രൂണഹത്യ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 2012 മുതൽ 2016 വരെ 1,85,000 ആയിരുന്നു ശരാശരി ഭ്രൂണഹത്യ നിരക്ക്. 2016ന് ശേഷമാണ് അമ്മയുടെ ഉദരത്തിൽ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചത്.

22 മുതൽ 31 വരെ പ്രായമുള്ള യുവതികൾക്കിടയിലാണ് ഭ്രൂണഹത്യ നിരക്ക് ഏറ്റവും ഉയർന്ന തോതിൽ കാണപ്പെട്ടത്. 15 മുതൽ 44 വയസ്സ് വരെയുള്ള യുവതികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ആയിരം പേർക്ക് 21.4 എന്ന കണക്കിലാണ് ലണ്ടൻ നഗരത്തിൽ ഭ്രൂണഹത്യകൾ നടന്നത്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ഇടയിലാണ് ഏറ്റവുമധികം ഭ്രൂണഹത്യകൾ നടക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടാംതവണ ഭ്രൂണഹത്യയ്ക്ക് വിധേയമാകുന്ന സ്ത്രീകളുടെ ശതമാനം 2009ൽ 34 ശതമാനം ആയിരുന്നെങ്കിൽ 10 വർഷങ്ങൾക്ക് ശേഷം അത് 40 ശതമാനത്തിലേക്ക് വർദ്ധിച്ചു.

ബ്രിട്ടണിലും വെയിൽസിലും ഭ്രൂണഹത്യ നിരക്ക് വർദ്ധിച്ചത് ഒരു ദേശീയ ദുരന്തമാണെന്ന് 'ദി സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ' എന്ന പ്രോലൈഫ് സംഘടന പ്രതികരിച്ചു. ഭ്രൂണഹത്യകൾ രാജ്യത്തു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. 'ഭ്രൂണഹത്യ എളുപ്പമാണ്, സുരക്ഷിതമാണ്' എന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണ് നിരക്ക് വർദ്ധനയ്ക്കു കാരണമാകുന്നതെന്നും സംഘടനയുടെ പ്രചാരണത്തിന്റെ ചുമതലയുള്ള അന്റോണിയ ടുളളി പറഞ്ഞു. ഭ്രൂണഹത്യയുടെ ദുരന്ത ഫലങ്ങളെ പറ്റി സ്ത്രീകൾക്ക് ബോധ്യം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.

കൗമാരക്കാരുടെ ഇടയിൽ ഭ്രൂണഹത്യകളുടെ എണ്ണം കുറയുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഏക കാര്യം. 1968ൽ പാസാക്കിയ നിയമം അനുസരിച്ച് ഭ്രൂണഹത്യ നടത്തുന്നതാണ് അഭികാമ്യമെന്ന് ഒന്നോ അതിൽ കൂടുതലോ കാരണങ്ങൾ നിരത്തി രണ്ട് ഡോക്ടർമാർ പറഞ്ഞാൽ, മെഡിക്കൽ പ്രാക്ടീസണർക്ക് ഭ്രൂണഹത്യ നടത്താനുള്ള അനുവാദം നൽകാനാകുമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ലെങ്കിൽ അമ്മയുടെ ശാരീരിക മാനസിക അവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് പറഞ്ഞാണ് ബഹുഭൂരിപക്ഷം ഭ്രൂണഹത്യകളും രാജ്യത്ത് നടക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »