News - 2024

'ഔദ്യോഗിക മതം' എടുത്ത് മാറ്റാൻ കോസ്റ്റ റിക്കയുടെ നീക്കം: എതിർപ്പുമായി മെത്രാന്മാരും പ്രൊട്ടസ്റ്റന്‍റ് സമൂഹവും

പ്രവാചക ശബ്ദം 19-06-2020 - Friday

സാന്‍ ജോസ്: കത്തോലിക്ക വിശ്വാസത്തിന് സ്വന്തമായ മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയുടെ ഔദ്യോഗിക മതം എന്ന പദവി എടുത്തു മാറ്റാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ രാജ്യത്തെ മെത്രാൻ സമിതി ശക്തമായ എതിർപ്പുമായി രംഗത്ത്. ക്രൈസ്തവ വിരുദ്ധതയുടെ പേരിലാണ് ഇപ്പോൾ ഈ ശ്രമം നടക്കുന്നതെന്നും, ഭരണഘടനാഭേദഗതി നടപ്പിലായാൽ അത് മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. പ്രൊട്ടസ്റ്റൻറ് സഭകളുടെ കൂട്ടായ്മ വിഷയത്തിൽ കത്തോലിക്ക സഭയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ 70% ക്രൈസ്തവ വിശ്വാസികളാണ്. ഇവരിൽ ഭൂരിപക്ഷവും കത്തോലിക്കാ സഭയിലെ അംഗങ്ങളാണ്. സോഷ്യൽ ക്രിസ്ത്യൻ യൂണിറ്റി പാർട്ടിയുടെ ഡെപ്യൂട്ടിയായ യെറ്റ് മരിയ വിറ്റയാണ് ഭരണഘടനാ ഭേദഗതിക്കുളള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രദേശത്തെ മറ്റു രാജ്യങ്ങളിലൊന്നും ഔദ്യോഗിക മതമില്ല എന്ന വ്യാഖ്യാനവുമായാണ് നിർദ്ദേശം മരിയ വിറ്റ മുന്നോട്ടുവച്ചത്. മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ രാജ്യത്തെ ജനങ്ങളുടെ മത സ്വാതന്ത്ര്യം സംരക്ഷിക്കാൻ യാതൊരുവിധ സഹായവും നൽകില്ലെന്ന് മെത്രാൻ സമിതി ഇറക്കിയ കുറിപ്പിൽ പറയുന്നു. ഭരണഘടന ഭേദഗതിക്കുള്ള ന്യായീകരണം കത്തോലിക്ക വിരുദ്ധതയാണ് തുറന്നുകാട്ടുന്നതെന്നും, രാജ്യത്തെ ന്യൂനപക്ഷം മാത്രമേ ഇതിന് പിന്തുണ നൽകുന്നുള്ളൂവെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന കത്തോലിക്ക സഭയുടെ പദവി നിലനിർത്തണമെന്ന് പ്രൊട്ടസ്റ്റന്റ് കൂട്ടായ്മ പോലും ആവശ്യപ്പെടുന്നത് സഭയ്ക്ക് ലഭിക്കുന്ന പിന്തുണയിലേക്ക് വിരൽ ചൂണ്ടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ, സംരക്ഷണയിലാണ് രാജ്യം പിറവിയെടുത്തതെന്നും മെത്രാൻ സമിതി പ്രസ്താവിച്ചു.

2018ൽ ന്യൂ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫാബ്രിസിയോ അൽവരാഡോ സമാനമായ ആവശ്യങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയർത്തിയിരുന്നു. ദൈവമില്ലാത്ത ഒരു നിരീശ്വര രാജ്യമാക്കി കോസ്റ്റ റിക്കയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അദേഹം തെരെഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞത്. എന്നാൽ 2018ലെ തെരെഞ്ഞെടുപ്പില്‍ സ്വവർഗ വിവാഹത്തെയും ഭ്രൂണഹത്യയെയും ലിബറല്‍ കാഴ്ചപ്പാടുകളെയും പിന്തുണയ്ക്കുന്ന സിറ്റിസൺസ് ആക്ഷൻ പാർട്ടിയുടെ നേതാവ് കാർലോസ് അൽവരാഡോയാണ് വിജയിച്ചത്. ലിബറല്‍ കാഴ്ചപ്പാടുകള്‍ രാജ്യത്തു വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ ഏവരും വീക്ഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »