India - 2025

കോവിഡ് 19 മൃതസംസ്കാരത്തിനു സഹായിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം അങ്കമാലി അതിരൂപതയും

പ്രവാചക ശബ്ദം 20-07-2020 - Monday

കൊച്ചി: കോവിഡ് 19 മൃതസംസ്കാരത്തിനു സഹായിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സഹൃദയും. 'സഹൃദയ സമാരിറ്റന്‍സ്' എന്ന പേര് നല്കിയിരിക്കുന്ന സംഘത്തില്‍ വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ഉള്‍പ്പെടുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതസംസ്കാരത്തിനും സഹായിക്കാനാകും സംഘം രംഗത്തുണ്ടാകുക. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത വിധം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് സഹൃദയുടെ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരിക്കുന്നത്.

ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും സജ്ജീകരിച്ചിട്ടുണ്ട്. ജൂലൈ 19-ാം തീയതി ഞായറാഴ്ച ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ & പോള്‍ പള്ളിയില്‍ മരണശേഷം കോവിഡ് രോഗബാധ സ്ഥിരികരിച്ച ജെയ്സണ്‍ വാറുണ്ണിയുടെ മൃതസംസ്കാരം വികാരി ഫാ. ജിമ്മിച്ചന്‍ കക്കാട്ടുച്ചിറയുടെയും ആലുവ സെന്‍റ് ഡൊമിനിക് പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കലന്‍റെയും മറ്റു ചില വൈദികരുടെയും സാന്നിധ്യത്തില്‍ പരേതന്‍റെ ബന്ധുവായ ഫാ. പീറ്റര്‍ തിരുതനത്തിലിന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് നടത്തിയത്. കബറടക്കത്തിന് സഹായിക്കാന്‍ സഹൃദയ സമരിറ്റന്‍സിന്‍റെ വാളണ്ടിയേഴ്സുമുണ്ടായിരുന്നു.

കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്താല്‍ ആരോഗ്യമുള്ള ആര്‍ക്കുവേണമെങ്കിലും ഇത്തരം സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. നാട്ടില്‍ കോവിഡ്-19 ന്‍റെ സമൂഹവ്യാപനം ദ്രുതഗതിയില്‍ മുമ്പോട്ടു പോകുന്നതിനാല്‍ കൂടുതല്‍ പേരെ ഈ രംഗത്ത് പരിശീലിപ്പിക്കാനാണ് സഹൃദയ പദ്ധതിയിടുന്നതെന്നും രണ്ടു ദിവസത്തിനുള്ളില്‍ സഹൃദയ സമാരിറ്റന്‍സ് ഗ്രൂപ്പില്‍ 150-ലേറെ വാളണ്ടിയേഴ്സ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും ഫാ. ജോസഫ് കൊളുത്തുവള്ളില്‍ പറഞ്ഞു. ഇടുക്കി രൂപതയില്‍ ഇന്നലെ സമാനമായ സംഘത്തിന് രൂപം നല്‍കിയിരിന്നു.


Related Articles »