India - 2024

ജനവാസമേഖലകളെ കാടായി പരിഗണിക്കരുത്, ജനജീവിതം ദുസ്സഹമാക്കരുത്: മാനന്തവാടി രൂപത

പ്രവാചക ശബ്ദം 29-08-2020 - Saturday

മാനന്തവാടി: കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷനും വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ശിപാര്‍ശയും ഈ വന്യജീവിസങ്കേതങ്ങള്‍ക്ക് സമീപത്തുള്ള ജനങ്ങളെ തീര്‍ത്തും അവഗണിക്കുന്നതാണെന്ന് ബിഷപ്പ് ജോസ് പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയില്‍ മാനന്തവാടി രൂപതയില്‍ ചേര്‍ന്ന വിവിധ രൂപതാതല സംഘടനകളുടെ യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് അദ്ധ്വാനിക്കാനും ജീവിക്കാനും അതിജീവിക്കാനുമുള്ള അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന പ്രസ്തുത വിജ്ഞാപനം ഈ വന്യജീവിസങ്കേതങ്ങള്‍ക്കുചുറ്റും 1 കിലോമീറ്റര്‍ വായുദൂരത്തില്‍ ഉള്ള ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ ശിപാര്‍ശയും കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ ഈ തീരുമാനത്തിന് പിന്നിലുണ്ട്. വന്യജീവിസങ്കേതമായും ഇക്കോ സെന്‍സിറ്റീവ് സോണുകളായും പ്രഖ്യാപിക്കുന്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുടെ സുതാര്യതക്കുറവും പല നിയമങ്ങളുടെയും പ്രകടമായ ലംഘനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

പരിസ്ഥിതിലോലപ്രദേശത്തിനും പുറമേ വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റും ആരംഭിച്ചിരിക്കുന്നത് ഗൗരവായി കാണണം. കടുവകളെക്കുറിച്ചുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിലാണ് വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യമുള്ളത്. തുടര്‍ച്ചയായി കിടക്കുന്ന നാഗര്‍ഹോള, ബന്ദിപ്പുര്‍, വയനാട്, മുതുമല, സത്യമംഗലം എന്നീ സംരക്ഷിതവനങ്ങളിലായി 724 കടുവകളുണ്ട് എന്നതാണ് വനംവകുപ്പിന്‍റെ കണക്ക്. 100 സ്ക്വയര്‍ കിലോമീറ്ററില്‍ 9.33 കടുവകളുള്ള വയനാട് വന്യജീവിസങ്കേതത്തിലെ കടുവകളുടെ എണ്ണം 120 ആണ്. വയനാടിനെ സംബന്ധിച്ചിടത്തോളം കടുവകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം മൂലം മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങളുടെ ജീവനും കൃഷിയും എല്ലാം ഗൗരവതരമായ അപകടഭീഷണിയാണ് നേരിടുന്നത്. നാട്ടിലേക്കിറങ്ങി മനുഷ്യജീവിതം ദുസ്സഹമാക്കുന്ന മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി യാതൊരു നടപടിയും സ്വീകരിക്കാതെ വയനാടിനെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കുന്നത് കാടും നാടും ഇടകലര്‍ന്നു കിടക്കുന്ന വയനാട് പോലൊരു ജില്ലയില്‍ മനുഷ്യജീവിതം കൂടുതല്‍ ദുസ്സഹമാക്കിത്തീര്‍ക്കുമെന്നത് നിസംശയം.

ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിടെ അതിലുള്‍പ്പെടുന്ന മനുഷ്യര്‍ക്ക് കൃഷി ചെയ്യുന്നതിനുള്‍പ്പെടെ അനുവാദം തേടേണ്ട സാഹചര്യം വന്നുചേരും. കൃഷിക്കും നിര്‍മ്മാണത്തിനും നിയന്ത്രണങ്ങള്‍ വരികയും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സംജാതമാകും. വികസനം സാദ്ധ്യമല്ലാത്ത ഇത്തരം പ്രദേശങ്ങളിലെ ഭൂമിക്ക് വിലകിട്ടാതാവുക കൂടി ചെയ്യുന്നതോടെ പതിനായിരക്കണക്കിന് പാവപ്പെട്ട കര്‍ഷകകുടുംബങ്ങള്‍ വഴിയാധാരമാകും.

ഇക്കോസെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിലൂടെ പതിനായിരക്കണക്കിന് കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം റദ്ദ് ചെയ്യാനും വയനാട്ടിലെ പൊതുസമൂഹത്തിന്‍റെ ജീവിതത്തെ ദുസ്സഹമാക്കുന്ന കടുവാസങ്കേതം പ്രഖ്യാപിക്കണമെന്ന വനംവകുപ്പിന്‍റെ ആവശ്യം പിന്‍വലിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം എന്നും കേന്ദ്ര-സംസ്ഥാനസംര്‍ക്കാരുകളും പ്രാദേശികഭരണകൂടങ്ങളും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനുതകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും വേണം എന്നും യോഗം ആവശ്യപ്പെട്ടു.

പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസിന്റെ മാനന്തവാടി രൂപതാ ഡയറക്ടര്‍ റവ. ഫാ. ആന്റോ മാമ്പള്ളി അദ്ധ്യക്ഷനായുള്ള സമിതി രൂപീകരിച്ചു. വിപുലമായ പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ ജാതി,മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, ചാന്‍സലർ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, പി.ആര്‍.ഓ. ഫാ. ജോസ് കൊച്ചറക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ , കെസിവൈഎം. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, പ്രസിഡന്‍റ് ബിബിന്‍ ചമ്പക്കര, മിഷൻ ലീഗ് ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, സാജു കൊല്ലപ്പള്ളില്‍, ജോസ് പള്ളത്ത്, സാലു അബ്രഹാം മേച്ചേരില്‍, മേബിള്‍ ജോയ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »