India - 2025
മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് കണ്ണീരോടെ വിട
പ്രവാചക ശബ്ദം 09-09-2020 - Wednesday
താമരശേരി: താമരശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് കണ്ണീരോടെ വിട. താമരശേരി മേരിമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷ രാവിലെ 10.30 ന് ആരംഭിച്ചു. സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
സംസ്കാരത്തിന്റെ സമാപന ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമായനും സംസ്കാര ശുശ്രൂഷയില്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന സംസ്കാര ശുശ്രൂഷയില്‍ തെരഞ്ഞെടുക്കപ്പെട്ട വൈദികരും അല്മായ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും മാര്‍ ചിറ്റിലപ്പിള്ളിയുടെ കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ അനുസ്മരണസന്ദേശം സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. പൗരസ്ത്യ സഭകള്‍ക്കായുള്ള സംഘ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയുടെ അനുശോചന സന്ദേശം താമരശേരി രൂപത ചാന്‍സലര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് വായിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തത്സമയ സംപ്രേഷണത്തിലൂടെ താമരശേരി, കല്യാണ്‍ രൂപതകളിലെ വിശ്വാസികളും വൈദികരും സംസ്കാര ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക