Life In Christ - 2024

ഹെലികോപ്റ്റര്‍ ദുരന്തം വഴിത്തിരിവായി: നിരീശ്വരവാദിയായിരിന്ന ബീറ്റ്സണ്‍ ഇപ്പോള്‍ ക്രിസ്തുവിന്റെ അനുയായി

പ്രവാചക ശബ്ദം 15-10-2020 - Thursday

“ദൈവമേ എന്നെ മരണത്തിനു വിട്ടുകൊടുക്കരുതേ”- 2013-ല്‍ അബുദാബിയില്‍ പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിനിടയില്‍ നിരീശ്വരവാദിയായ പ്രിവറ്റെ ഡില്ലോണ്‍ ബീറ്റ്സണ്‍ ദൈവത്തെ വിളിച്ചപേക്ഷിച്ച വാക്കുകളാണിത്. മരണത്തെ മുന്നില്‍ കണ്ടപ്പോള്‍ താന്‍ യാഥാര്‍ത്ഥ്യമല്ലെന്ന് വിശ്വസിച്ചിരുന്ന ദൈവത്തെ വിളിച്ചപേക്ഷിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ബീറ്റ്സണ്‍ പറയുന്നത്. എന്നാല്‍ കൗമാരം മുതല്‍ കടുത്ത നിരീശ്വരവാദിയായിരുന്ന ബീറ്റ്സണ്‍ ഇപ്പോള്‍ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തെ പുല്‍കി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുകയാണ്.

ദൈവം എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവര്‍ വെറും കെട്ടുകഥകളെ പിന്തുടരുന്നവര്‍ ആണെന്നുമായിരുന്നു താന്‍ വിശ്വസിച്ചിരുന്നതെന്നു ബീറ്റ്സണ്‍ പറയുന്നു. എന്നിട്ടും ഹെലികോപ്റ്റര്‍ നിലം പതിക്കുവാനെടുത്ത 10 സെക്കന്റുകള്‍ക്കുള്ളില്‍ താന്‍ ദൈവത്തെ വിളിച്ചുവെന്ന് ബീറ്റ്സണ്‍ സമ്മതിക്കുന്നു. ചിതറിത്തെറിച്ച ഹെലികോപ്റ്ററിനുള്ളില്‍ നിന്നും തെറിച്ചു വീണ താന്‍ മണലില്‍ പൂണ്ടുപോയെന്നാണ് ആ ഭയാനകമായ നിമിഷങ്ങളെ ഓര്‍ത്തെടുത്തു അദ്ദേഹം വിവരിക്കുന്നത്. ചുറ്റും ഇരുട്ടും, പൊടിയുമായിരുന്നെന്നും, ആ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ന് ദൈവത്തെ വിളിച്ചു കരഞ്ഞ ബീറ്റ്സണ്‍ പിന്നീട് ദൈവാനുഭവത്തിലേക്ക് കടന്നുവരികയായിരിന്നു. ജിമ്മില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മനുഷ്യനാണ് ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും മൗണ്ട് ഗ്രാവട്ടിലെ ഹില്‍സോംഗിലുള്ള ആല്‍ഫ കോഴ്സിലേക്ക് അദ്ദേഹമാണ് തന്നെ ചേര്‍ത്തതെന്നും ബീറ്റ്സണ്‍ പറയുന്നു. കത്തോലിക്കാ സഭയില്‍ ചേരുവാനുള്ള ആഗ്രഹം ബീറ്റ്സണുണ്ടായതും അപ്പോഴാണ്‌.

പ്രാർത്ഥിക്കുക, ദൈവകൃപയും കാരുണ്യവും കൂടാതെ നമ്മുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല, ചെറുപ്പകാലത്തു തന്നേ ഈശോയേ അറിഞ്ഞിരുന്നുവെങ്കിൽ, ഈശോ തന്നെ സ്നേഹിച്ചിരുന്നുവെന്നു അറിഞ്ഞിരുന്നുവെങ്കിൽ തൻ്റെ ജീവിതം വളരെ വ്യത്യസ്തമാകുമായിരുന്നു. ബീറ്റ്സണ്‍ പറയുന്നു. അന്നെര്‍ളിയിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍വെച്ച് കത്തോലിക്കാ മതബോധനം പഠിച്ച ബീറ്റ്സണ്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31നാണ് വിശ്വാസ സ്ഥിരീകരണം നടത്തിയത്. കണ്ടുമുട്ടുന്നവർക്കെല്ലാം തനിക്കു ലഭിച്ച വിശ്വാസവും ദൈവീക അനുഭവവും പങ്കുവയ്ക്കുകയാണ് യുവാവ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »