Arts

യേശു ബാല്യകാലം ചെലവഴിച്ചതെന്ന് കരുതപ്പെടുന്ന ഭവനം കണ്ടെത്തി

പ്രവാചക ശബ്ദം 27-11-2020 - Friday

നസ്രത്ത്/ലണ്ടന്‍: ഇസ്രായേലിലെ നസ്രത്തിൽ സന്യാസിനി മഠത്തിന്റെ താഴയായി കണ്ടെത്തിയ കല്ലും, കുമ്മായവും ഉപയോഗിച്ച് നിർമിച്ച ഭവനം യേശുക്രിസ്തു ബാല്യകാലത്തിൽ ജീവിച്ച വീടാകാൻ സാധ്യതയുണ്ടെന്ന വാദവുമായി പ്രശസ്ത ബ്രിട്ടീഷ് ഗവേഷകന്‍ കെൻ ഡാര്‍ക്ക്. ഡെയിലി മെയിൽ എന്ന മാധ്യമത്തോടാണ് റീഡിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ കെൻ ഡാർക്ക് വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. 1880ൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് ഇവിടുത്തെ ജലസംഭരണി കണ്ടതാണ് വഴിത്തിരിവായി മാറിയത്. ഏറെ വിദഗ്ധമായി നിർമ്മിക്കപ്പെട്ട ഭവനം, ആശാരിയായിരുന്ന യൗസേപ്പിതാവ് നിർമ്മിച്ചതായിരിക്കും എന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു.

അക്കാലത്ത് ആശാരി പണിയിൽ വിദഗ്ധരായിരുന്ന ആളുകൾക്ക് മറ്റ് നിർമാണ ജോലികളിലും വൈദഗ്ധ്യം ഉണ്ടായിരുന്നു. ഒരു ഗുഹയുടെ ഭാഗമായി നിർമിച്ച ഭവനത്തിന് സ്വീകരണമുറിയും, മുറ്റവുമെല്ലാമുണ്ടായിരുന്നു. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും വീടിന്റെ പ്രത്യേകതയാണ്. 2006 മുതലാണ് കെൻ ഡാർക്ക് ഇവിടെ ഗവേഷണം നടത്തുന്നത്. കെൻ ഡാർക്ക് ഗവേഷണം നടത്തുന്ന ഭവനം മംഗളവാർത്ത ദേവാലയത്തിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ബൈബിൾ ഗവേഷകനായ വിക്ടർ ഗുയരിനാണ് 1880 കളിൽ ഇത് യൗസേപ്പിതാവിന്റെ ഭവനമാണെന്ന് ആദ്യമായി പറയുന്നത്. നീണ്ട 50 വർഷത്തോളം അവിടെ ഗവേഷണം നടന്നു.

എന്നാൽ പിന്നീട്, ഭവനത്തിലെ ഗവേഷണങ്ങൾ മന്ദഗതിയിലായി. ഡാർക്കിന്റെ വരവോടുകൂടിയാണ് വീണ്ടും ഗവേഷണം ഊർജ്ജസ്വലമായത്. 2015ൽ 'ഹാസ് ജീസസ് നസ്രത്ത് ഹൗസ് ബീൻ ഫൗണ്ട്' എന്ന പേരിൽ ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂവിൽ അദ്ദേഹം ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ബൈസന്റൈൻ, കുരിശുയുദ്ധ കാലഘട്ടത്തിലടക്കം ദേവാലയങ്ങൾ ഭവനത്തിനു മുകളിൽ നിർമിച്ചതാണ് അതിനു സംരക്ഷണം നൽകിയത്. ബൈസന്റൈൻ സമൂഹം താൻ ഇപ്പോൾ ഗവേഷണം നടത്തുന്ന വീട് യൗസേപ്പിതാവിന്റെ ഭവനമാണെന്ന് കരുതിയിരിക്കാമെന്നാണ് കെൻ ഡാർക്ക് തന്റെ പ്രബന്ധത്തിൽ പറയുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »