India - 2024

തീരദേശവാസികളെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ വിവാദ പരാമർശം: ക്ഷമാപണവുമായി യാക്കോബായ സഭ

പ്രവാചക ശബ്ദം 15-12-2020 - Tuesday

പുത്തൻകുരിശ്: മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണ വിവാദത്തിൽ യാക്കോബായ സുറിയാനി സഭ ക്ഷമാപണം അറിയിച്ചു. തീരദേശവാസികളെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ വിവാദ പരാമർശത്തെ തുടർന്ന് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന് സഭയുടെ ഖേദം അറിയിച്ചു കൊണ്ട് ക്ഷമാപണ കത്ത് നൽകി.

മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ അജ്ഞത മൂലം സംഭവിച്ച തെറ്റിൽ സഭ ക്ഷമാപണം ചോദിക്കുന്നുവെന്നും പ്രിയപ്പെട്ട ജനസമൂഹത്തോടുള്ള തെറ്റായ പരാമർശം മൂലം സമൂഹത്തിനും സഭാ പിതാക്കൻമാർക്കും ഉണ്ടായ വേദനയിലും പ്രയാസത്തിലും ഒരു സഭയെന്ന നിലയിൽ ഖേദിക്കുന്നുവെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത കത്തിലൂടെ അറിയിച്ചു. പ്രസ്തുത സംഭവത്തെ കുറിച്ച് മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുമായി സംസാരിക്കുകയും മെത്രാപ്പോലീത്തയിൽ നിന്ന് മാനുഷിക തെറ്റുമൂലം സംഭവിച്ച വാക്കുകൾക്ക് സഭ ക്ഷമ ചോദിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി കൂട്ടി ചേർത്തു.

മനഃപൂർവ്വമല്ലാതെ സംഭവിച്ച തെറ്റായ വാക്കുകൾക്ക് മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രസ്താവന നൽകുവെന്നും സഭയെ മനസ്സിലാക്കണമെന്നും ക്ഷമ നൽകണമെന്നും മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് സൂസപാക്യത്തോട് അഭ്യർത്ഥിച്ചു. പറഞ്ഞ വാക്കുകള്‍ തെറ്റായിപോയെന്നും അതില്‍ എല്ലാ വിശ്വാസികളോടും മാപ്പ് ചോദിക്കുന്നുവെന്നും മോർ അത്താനാസിയോസ് വീഡിയോ സന്ദേശത്തിലൂടെയും അറിയിച്ചിട്ടുണ്ട്.


Related Articles »