News

തുടര്‍ച്ചയായ വധഭീഷണി: മൊസാംബിക്കിലെ മെത്രാന് രാജ്യത്തിന് പുറത്തേക്ക് സ്ഥലം മാറ്റം

പ്രവാചക ശബ്ദം 20-02-2021 - Saturday

വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ വധഭീഷണികളെ തുടര്‍ന്നു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ പെമ്പാ രൂപതയുടെ അധ്യക്ഷനായ ബിഷപ്പിനെ ലൂയിസ് ഫെര്‍ണാണ്ടോ ലിസ്ബോവയെ രാജ്യത്തിന് പുറത്തേക്ക് സ്ഥലം മാറ്റി. മെത്രാന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. കാബോ ഡെല്‍ഗാഡോയില്‍ ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്ത സായുധ കലാപം ആരംഭിച്ചതിനു ശേഷമാണ് മെത്രാനെതിരെയുള്ള വധഭീഷണികള്‍ രൂക്ഷമായത്. കലാപത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബിഷപ്പ് രംഗത്തുണ്ടായിരിന്നു.

ഇതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന മൌനത്തിനെതിരെ ധീരമായി ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ്‌ ബിഷപ്പ് ലിസ്ബോവ. ബിഷപ്പിനെ അദ്ദേഹത്തിന്റെ ജന്മനാടായ ബ്രസീലിലെ കാച്ചോയിറോ ഡി ഇറ്റാപെമിരി രൂപതയിലേക്ക് ‘അഡ് പേഴ്സോണം’ മെത്രാപ്പോലീത്ത പദവിയോടു കൂടിയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ കാബോ ഡെല്‍ഗാഡോയിലെ പ്രശ്ങ്ങളെക്കുറിച്ച് സംസാരിക്കുകയും, ബിഷപ്പ് ലിസ്ബോവാക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു റോമിലെത്തിയ ബിഷപ്പ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ഇത്തരത്തിലുള്ള സ്ഥലം മാറ്റം അസാധാരണവും, കേട്ടിട്ടില്ലാത്തതുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. തന്റെ സുരക്ഷയെ പ്രതിയാണോ ഈ സ്ഥലം മാറ്റം എന്ന ചോദ്യത്തിന് “ആയിരിക്കാം” എന്നായിരുന്നു മെത്രാന്റെ മറുപടി. താന്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും, മൊസാംബിക്കിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്ഥലം മാറ്റുന്നതായിരിക്കും നല്ലതെന്ന് പരിശുദ്ധ പിതാവിന് തോന്നിയിരിക്കാമെന്നും, തങ്ങളാരും ഭീരുക്കള്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധഭീഷണിയും, ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും തന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നാണ് മെത്രാന്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, സഭാധികാരികള്‍ക്കും ഇത്തരത്തിലുള്ള വധഭീഷണികള്‍ ലഭിക്കാറുണെന്നും, തങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നായിരിക്കുമോ ഈ വധഭീഷണികള്‍ എന്ന ചോദ്യത്തിന് സഭ എന്നും സത്യത്തിനും, മാനവികതക്കും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും, അത് ചിലരെ പ്രകോപിപ്പിച്ചിരിക്കാമെന്നും, ഇത്തരത്തിലുള്ള അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഒരു നീണ്ട ചരിത്രം തന്നെ പ്രാദേശിക സഭയ്ക്കുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൊസാംബിക്കില്‍ ഇപ്പോള്‍ നടന്നുവരുന്ന സായുധ കലാപങ്ങളുടെ പിന്നില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളാണെണ് അനൌദ്യോഗിക സൂചന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »