News - 2024

ദയാവധം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ല: കോടതി വിധിയെ അപലപിച്ച് പെറുവിലെ മെത്രാന്മാർ

പ്രവാചക ശബ്ദം 02-03-2021 - Tuesday

ലിമ (പെറു): ദയാവധം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്ന തിരുസഭയുടെ പ്രബോധനം ആവര്‍ത്തിച്ച് ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലെ മെത്രാന്‍മാര്‍ രംഗത്ത്. ഇക്കഴിഞ്ഞ ദിവസം പോളിയോ രോഗബാധിതയായ ആനാ എസ്ത്രാദാ എന്ന നാല്‍പ്പത്തിരണ്ടുകാരി ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് നിയമപരമായ അനുമതി തേടി കോടതിയെ സമീപിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തോലിക്ക മെത്രാന്‍മാര്‍ വിഷയത്തില്‍ തിരുസഭയുടെ പാരമ്പര്യ നിലപാട് ആവര്‍ത്തിച്ചത്. ആനാ അനുഭവിക്കുന്ന ദുരിതങ്ങൾ തങ്ങൾ മനസ്സിലാക്കുന്നുവെന്നും തങ്ങളുടെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പുനൽകുന്നുവെന്നും പറഞ്ഞ മെത്രാൻ സമിതി, ഇതുപോലുള്ള അവസരങ്ങളിൽ വിശ്വാസത്തിന്റെ അനുഭവത്തിൽനിന്ന് സഹനത്തിന്റെയും രോഗത്തിന്റെയും ദുരിതങ്ങൾക്ക് അർത്ഥം കണ്ടെത്തുകയും ആശുപത്രികളെയും വീടുകളെയും അൾത്താരകളായി കണ്ടവരുടെ ജീവിത സാക്ഷ്യത്തെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കുമെന്നും പ്രസ്താവിച്ചു.

കഴിഞ്ഞ രണ്ടുവർഷമായി 'ആനാ അർഹിക്കുന്ന മരണം അന്വേഷിക്കുന്നു' എന്ന ബ്ലോഗിലൂടെ സജീവമാണ് എസ്ത്രാദാ. പെറുവിൽ വ്യക്തിപരമായും സുബോധത്തോടെയും മരണം ആവശ്യപ്പെടുന്ന വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കുന്ന ദയാവധം മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതിനെതിരെ രാജ്യത്തു ആദ്യമായി ആനാ എസ്ത്രാദാ കോടതിയെ സമീപിക്കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്തെ കോടതി ചരിത്രത്തില്‍ ആദ്യമായി ദയാവധത്തിന് അനുമതി നല്‍കിയത്. ദയാവധം എപ്പോഴും തെറ്റായ മാർഗ്ഗമാണെന്ന് ചൂണ്ടിക്കാട്ടിയ പെറുവിലെ മെത്രാന്മാർ ഇത് ജീവിക്കാനുള്ള അവകാശത്തിനെതിരായ ആക്രമണമാണെന്നും, മനുഷ്യന്റെ അന്ത്യത്തിന് നേരിട്ട് കാരണമാകുന്നുവെന്നും അതിനാൽ എല്ല സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ദയാവധം ഭയാനകമായ പ്രവർത്തിയാണെന്നും വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാനിലെ വിശ്വാസ തിരുസംഘം 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന പേരിൽ ഇറക്കിയ രേഖയില്‍ ആവര്‍ത്തിച്ചിരിന്നു. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ 'മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം', 'ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ' എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »