News

ജര്‍മ്മന്‍ വൈദികരുടെ നിലപാട് സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് വഴിവെച്ചേക്കും: മുന്നറിയിപ്പുമായി കാനോന്‍ നിയമജ്ഞന്‍

പ്രവാചക ശബ്ദം 10-05-2021 - Monday

റോം: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റേയും, ഫ്രാന്‍സിസ് പാപ്പയുടേയും വിലക്ക് ലംഘിച്ച് മെത്രാന്മാര്‍ ഉള്‍പ്പെടെ ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ വിവാഹ ബന്ധം ആശീര്‍വദിക്കുന്നതുമായി ബന്ധപ്പെട്ട് സഭാപ്രബോധനങ്ങളെ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. ജര്‍മ്മന്‍ വൈദികരുടെ നിലപാട് അവരെ സഭയില്‍ നിന്നും പുറത്താക്കലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പാണ് ജര്‍മ്മന്‍ വൈദികനും കാനോന്‍ നിയമജ്ഞനുമായ റവ. ഡോ. ഗെരോ വെയിഷോപ്റ്റ് നല്‍കുന്നത്. മാര്‍പാപ്പയുടെ ദൗത്യത്തെ നിറവേറ്റുന്നതിലുള്ള വിസമ്മതത്തിലൂടെ പ്രകടമാകുന്ന അനുസരണക്കേട് മതവിരുദ്ധത തന്നെയാണെന്നും, ഇത് പാപ്പയുമായുള്ള ഐക്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ഐക്യത്തെ സംരക്ഷിച്ചുകൊള്ളാമെന്ന്‍ വാഗ്ദാനം ചെയ്തിട്ടുള്ള മെത്രാന്‍ അത് ലംഘിക്കുക വഴി യാന്ത്രികമായി സഭയില്‍ നിന്നും പുറത്താക്കപ്പെടുകയാണ്. മതവിരുദ്ധത അന്തര്‍ലീനമായിട്ടുള്ള ഈ ഭിന്നാഭിപ്രായം തീര്‍ച്ചയായും പാപ്പയോടുള്ള അനുസരണക്കേടാണ്. ഇതിനെതിരെ അടിയന്തിര സഭാനടപടികള്‍ ഉണ്ടായേക്കാമെന്നും നെതര്‍ലന്‍ഡ്‌സിലെ ഹെര്‍ട്ടോജെന്‍ബോഷ് രൂപതയുടെ മുന്‍ ജുഡീഷ്യല്‍ വികാറും, കൊളോണ്‍ രൂപതയുടെ ട്രിബ്യൂണല്‍ ജഡ്ജി കൂടിയായ ഫാ. വെയിഷോപ്റ്റ് പറഞ്ഞു. “ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ ഛായയില്‍ തന്നെയാണ് അവന്‍ മനുഷ്യനെ സൃഷ്ടിച്ചത്; പുരുഷനും, സ്ത്രീയുമായി അവരെ സൃഷ്ടിച്ചു” (ഉല്‍പ്പത്തി 1:27) എന്ന വെളിവാക്കപ്പെട്ട സത്യത്തിന്റേയും, ധാര്‍മ്മിക നിയമങ്ങള്‍ ഉരുത്തിരിഞ്ഞുവന്ന മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിന്റേയും പരസ്യമായ എതിര്‍പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗ്ഗ ലൈംഗീകത മാരകമായ പാപമാണെന്നാണ് സഭാ പ്രബോധനത്തില്‍ പറയുന്നത്. പാപത്തെ ആശീര്‍വദിക്കുവാന്‍ സഭയ്ക്കു കഴിയാത്തതിനാല്‍ സ്വവര്‍ഗ്ഗബന്ധത്തെ ആശീര്‍വദിക്കുനുള്ള അധികാരം സഭയ്ക്കില്ലെന്ന്‍ പറഞ്ഞുകൊണ്ട് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഔദ്യോഗിക രേഖ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗബന്ധങ്ങളെ ആശീര്‍വദിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. പാപ്പ അംഗീകരിച്ചത് വഴി പാപ്പയുടെ ഉത്തരവ് തന്നെയാണെന്നും, ഇതിനെതിരായി സ്വവര്‍ഗ്ഗബന്ധത്തെ ആശീര്‍വദിക്കുവാന്‍ കൂട്ടുനില്‍ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന മെത്രാന്‍ പാപ്പയോട് അനുസരണക്കേട് കാണിക്കുകയാണെന്നും, ‘പാപ്പയോട് വിശ്വസ്തത പുലര്‍ത്തും’ എന്ന അഭിഷേക വാഗ്ദാനം മെത്രാന്‍ ലംഘിക്കുകയാണെന്നും ഫാ. വെയിഷോപ്റ്റ് ചൂണ്ടിക്കാട്ടി.

തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും നടപടി തിരുത്തുകയും ചെയ്താല്‍ സഭയില്‍ നിന്നുള്ള പുറത്താക്കല്‍ ഒഴിവാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ, അത്മായര്‍ക്ക് അപ്പസ്തോലിക് ന്യൂണ്‍ഷോ വഴിയോ, നേരിട്ടോ പാപ്പയ്ക്കോ, വത്തിക്കാന്‍ തിരുസംഘത്തിനോ മെത്രാനെതിരെ പരാതികൊടുക്കുവാനുള്ള അധികാരം സഭാനിയമപ്രകാരം ഉണ്ടെന്ന കാര്യവും ഫാ. വെയിഷോപ്റ്റ് ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്നു ജര്‍മ്മന്‍ പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് സ്വവര്‍ഗ്ഗ ബന്ധങ്ങളെ ചില വൈദികര്‍ ആശീര്‍വ്വദിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »