News

ഒഡീഷയില്‍ വീണ്ടും ക്രൈസ്തവ വിരുദ്ധത: തീവ്രഹിന്ദുത്വവാദികൾ എട്ടു ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി

പ്രവാചകശബ്ദം 11-06-2021 - Friday

റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം നടന്നത്. ഗ്രാമത്തിലെ 40 കുടുംബങ്ങൾ ഉള്ളതിൽ എട്ട് കുടുംബങ്ങൾ ക്രൈസ്തവരായിരുന്നു. ക്രൈസ്തവരുടെ വീടുകൾ നശിപ്പിക്കുകയും, എട്ടു കുടുംബങ്ങളെയും ഹിന്ദുത്വവാദികൾ നാടുകടത്തുകയും ചെയ്തുവെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടിലാണ് അവർ ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത്. സമീപത്തുള്ള സ്ഥലത്തുനിന്നാണ് അക്രമകാരികൾ എത്തിയതെന്ന് പ്രദേശത്തെ പാസ്റ്റർ ഉപജുക്താ സിങ് പറഞ്ഞു.

ക്രൈസ്തവരുടെ സാന്നിധ്യം ഹിന്ദുത്വവാദികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലായിരിന്നു. ഒരു കിലോമീറ്റർ അകലെയുള്ള കിണറ്റിൽ വെള്ളം കോരാൻ ക്രൈസ്തവ സ്ത്രീകൾ പോകുമ്പോൾ അവരെ അതിന് അനുവദിക്കാതിരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉപജുക്താ സിങ് കൂട്ടിച്ചേർത്തു. ഭയവും, വേദനയും ഉണ്ടെങ്കിലും 14 വർഷം മുമ്പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന നാടുകടത്തപ്പെട്ട ക്രൈസ്തവ വിശ്വാസികളോട് ആദരവ് ഉണ്ടെന്നും ഉപജുക്താ പറഞ്ഞു. തങ്ങളുടെ ഭവനങ്ങൾ അക്രമികൾക്ക് തകർക്കാമെങ്കിലും, യേശുവിലുള്ള വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്ന് നാടുകടത്തപ്പെട്ട ക്രൈസ്തവരിൽ ഒരാളായ നോരി കൊഞ്ചക്ക പറഞ്ഞതായും ഏഷ്യന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം കല്യാൺസിംഗ്പൂർ പോലീസിൽ ക്രൈസ്തവർ പരാതി നൽകിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും, വികസനമില്ലായ്മ മൂലം ദാരിദ്ര്യം അനുഭവിക്കുന്ന ജില്ലയാണ് റായഗാഡയെന്ന് കട്ടക്ക് ഭുവനേശ്വർ രൂപതയിലെ വൈദികനായ ഫാ. പുരുഷോത്തം നായക്ക് പറഞ്ഞു. തീവ്രവാദ ചിന്താഗതി പുലർത്തുന്നവർ വളരെ ചെറിയ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യവും, അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവർക്ക് നേരെ ഉണ്ടായ അക്രമ സംഭവത്തെ അപലപിക്കുന്നതായി ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസിന്റെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു ഭരണഘടന ഇന്ത്യക്ക് ഉണ്ടെങ്കിലും പോലീസിൽ നൽകിയ പരാതി മൂലം ആക്രമിക്കപ്പെട്ട ക്രൈസ്തവർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും, അക്രമസംഭവങ്ങൾ കുറയാൻ സാധ്യതയില്ലെന്നും സാജൻ കെ ജോർജ്ജ് കൂട്ടിച്ചേർത്തു. ഒഡീഷയ്ക്കു സമാനമായി സമീപ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിലും, ജാർഖണ്ഡിലും സമാന സംഭവങ്ങൾ നടന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വ്യാപനത്തിന് പോലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സാധിച്ചിട്ടില്ലായെന്നാണ് ഈ സംഭവങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »