News

229 അഫ്ഗാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു?: ഈ വാട്സാപ്പ് സന്ദേശം വ്യാജം

പ്രവാചകശബ്ദം 21-08-2021 - Saturday

കാലിഫോര്‍ണിയ: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു പിറകേ 229 ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഒരുങ്ങുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് “അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ നാളെ ഉച്ചകഴിഞ്ഞ് കൊല്ലുവാന്‍ തീരുമാനിച്ചിട്ടുള്ള 229 ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ” എന്ന ഉള്ളടക്കമുള്ള സന്ദേശം പ്രചരിക്കുന്നത്. കഴിയുന്നവര്‍ക്കെല്ലാം ഇത് ഷെയര്‍ ചെയ്യാനും പോസ്റ്റില്‍ പറയുന്നുണ്ട്. ചില ഫേസ്ബുക്ക് പേജുകളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാള പരിഭാഷയോട് കൂടി മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണ്.

ഈ സന്ദേശത്തെ അല്‍പ്പമെങ്കിലും പിന്തുണക്കുന്ന തെളിവുകളൊന്നും ഇല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു ദശകമായി ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു ഊഹാപോഹം മാത്രമാണിതെന്നാണ് സ്വതന്ത്ര ഫാക്റ്റ് ചെക്കിംഗ് സംഘടനകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ മതപരിവര്‍ത്തനം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും താലിബാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല നടത്തിയിട്ടുള്ള റിപ്പോര്‍ട്ടുകളൊന്നും സമീപകാലത്ത് പുറത്തുവന്നിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. മാത്രമല്ല സന്ദേശത്തില്‍ വിവരിച്ചിരിക്കുന്ന ക്വാരഘോഷ് നഗരം അഫ്ഗാനിസ്ഥാനിലല്ല മറിച്ച് ഇറാഖിലാണുള്ളതെന്ന വസ്തുത ‘യു.എസ്.എ ടുഡേ’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2009 മുതല്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഈ സന്ദേശമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ കൊലപ്പെടുത്തി എന്ന മറ്റൊരു വാര്‍ത്ത പ്രമുഖ ഫാക്റ്റ് ചെക്കിംഗ് സൈറ്റായ 'സ്നോപ്സ്' വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിന്നു. 2007-ല്‍ 23 ദക്ഷിണ കൊറിയന്‍ മിഷണറിമാര്‍ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകാപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തയാണെന്നാണ് സ്നോപ്സ് പറയുന്നത്. ഇവരില്‍ രണ്ടു പേരെ താലിബാന്‍ കൊലപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ പിന്നിട് വിട്ടയച്ചിരുന്നു. 2019-ലും 2020-ലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം 1990 കളില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ നിരവധി ക്രിസ്ത്യാനികള്‍ തടവിലാവുകയും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുള്ളത് വാസ്തവമാണ്. 2001-ല്‍ അമേരിക്ക അഫ്ഗാനെ ആക്രമിച്ചപ്പോഴും താലിബാന്‍ നിരവധി ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച പുതിയ താലിബാന്‍ ഭരണകൂടത്തിന്റെ സമീപനവും വ്യത്യസ്തമായിരിക്കില്ലെന്ന ആശങ്ക ശക്തമാണ്. നിലവില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെങ്കിലും കിരാത സ്വഭാവമുള്ള താലിബാന്റെ കീഴില്‍ ക്രൈസ്സ്തവരുടെ സുരക്ഷിതത്വത്തിനും നിലനില്‍പ്പിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നമ്മുക്കുണ്ട്.

നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »