News

"അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍": താലിബാന്‍ ഭീകരതയെ വീണ്ടും വെള്ളപൂശി 'മാധ്യമം' പത്രം; വ്യാപക വിമര്‍ശനം

പ്രവാചകശബ്ദം 02-09-2021 - Thursday

കോഴിക്കോട്‌: അഫ്‌ഗാനിസ്ഥാന്‍ താലിബാൻ കീഴ്പ്പെടുത്തിയതിന് പിന്നാലെ തീവ്രവാദികളെ വീണ്ടും ന്യായീകരിച്ച് ആവേശവും ആഹ്ലാദവും പരസ്യമാക്കിയുള്ള 'മാധ്യമം' ദിനപത്രത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം കനക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'മാധ്യമം' ദിനപത്രത്തില്‍ ഇന്നലെ വന്ന മുന്‍ പേജിലുള്ള വാര്‍ത്തയുടെ തലക്കെട്ട് 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നായിരിന്നു. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാനില്‍ നിന്ന് യാത്രയായതിനെ ആസ്പദമാക്കിയുള്ള വാര്‍ത്തയില്‍ എവിടെയും താലിബാനെ ഭീകരരെന്നു വിശേഷിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍പ് നല്‍കിയ വാര്‍ത്തകളില്‍ തീവ്രവാദികളെ 'താലിബാന്‍ പോരാളികള്‍' എന്നാണ് ഈ പത്രം വിശേഷിപ്പിച്ചിരിന്നത്. അഫ്ഗാനിൽ താലിബാന്‍ ഭീകരർ നടപ്പിലാക്കുന്ന മതരാഷ്ട്ര വാദത്തില്‍ ലോകം മൊത്തം ആശങ്ക പങ്കുവെയ്ക്കുമ്പോൾ പത്രം പരസ്യമായി പ്രകടിപ്പിച്ച തീവ്രവാദ അനുകൂല നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടി, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടിഎം ഹര്‍ഷന്‍, സാമൂഹിക വിമർശകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗല്ലൂർ, മുന്‍ എം‌എല്‍‌എ വി‌ടി ബല്‍റാം ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. താലിബാനികളെ പിന്തുണയ്ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ 'മാധ്യമം' ഇനി വായിക്കില്ലെന്നും അതില്‍ ഇനി എഴുതില്ലെന്നും എസ്.ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മുന്പ് മാധ്യമം വാരികയില്‍ നിരവധി തവണ എഴുതിയിട്ടുള്ള ശാരദ ഇനി താന്‍ പ്രസിദ്ധീകരണത്തില്‍ എഴുതില്ലായെന്ന് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റിലൂടെയാണ് വ്യക്തമാക്കിയത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടിഎം ഹര്‍ഷന്‍ സര്‍ക്കാസ രൂപത്തിലൂടെയാണ് 'മാധ്യമം' ദിനപത്രത്തിന്റെ ഭീകരതെയേ ചൂണ്ടിക്കാട്ടിയത്. താടി വടിക്കുന്നവരുടെ മുഖത്ത് ആണിയടിക്കാനും തമാശ പറയുന്നവന്റെ തല വെട്ടാനും പാട്ടുകാരന്റെ വീട്ടിൽ പോയി ചായകുടിച്ചിട്ട് പിറ്റേന്ന് പോയി വെടിവച്ച് കൊല്ലാനും പള്ളിക്കൂടത്തിൽ പോകുന്ന പെൺപിള്ളേരുടെ തലയോട്ടി തകർക്കാനും മുറ്റത്തിറങ്ങിയ കുറ്റത്തിന് ചാട്ടയടിക്കാനും പ്രേമിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാനും താലിബാന് അഫ്ഗാനിൽ സ്വാതന്ത്ര്യം കിട്ടിയ വാർത്തയ്ക്ക് പിന്നെന്ത് തലക്കെട്ടാണ് ഇടേണ്ടതെന്ന്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജമാഅത്തെ പത്രം നേരത്തെയും താലിബാൻ വിജയത്തെ വിസ്‌മയമെന്നു വാഴ്‌ത്തിയിട്ടുണ്ട്‌. താലിബാൻ ഭീകരർ അഫ്‌ഗാൻ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കിയപ്പോൾ ജമാഅത്തെ പത്രം ആവേശഭരിതമായി ‘‘വിസ്‌മയം പോലെ താലിബാൻ’’ എന്ന ശീർഷകത്തിൽ 1996 സെപ്തംബർ 28ന്‌ വാർത്ത നൽകി. വിമർശനമുയർന്നപ്പോൾ താലിബാൻ ഭീകരത അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന്‌ മാധ്യമം പത്രാധിപ സമിതിയിലെ ജമാഅത്തുകാരനായ പ്രധാനി പിന്നീട്‌ പ്രതികരിച്ചിരിന്നു. എന്നാൽ താലിബാൻ മുന്നേറ്റത്തിൽ മതിമറന്നുള്ള മാധ്യമത്തിന്റെ ഇപ്പോഴത്തെ പ്രതികരണം 25 വർഷത്തിനിപ്പുറവും മതഭീകരരോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഐക്യദാര്‍ഢ്യപരമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്‌. അതേസമയം 'മാധ്യമം' പത്രത്തെ ന്യായീകരിച്ച് നൂറുകണക്കിനു ആളുകള്‍ രംഗത്ത് വരുന്നുണ്ടെന്നതും ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »