Life In Christ

ദശാബ്ദങ്ങള്‍ക്ക് ശേഷം ഗാസ മുനമ്പില്‍ നിന്നും പ്രതീക്ഷയുടെ അടയാളമായി ദൈവവിളി

പ്രവാചകശബ്ദം 19-10-2021 - Tuesday

ഗാസ: പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തുറന്ന തടവറ എന്ന് വിശേഷിക്കാവുന്ന ഗാസ മുനമ്പില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് ശേഷം ദൈവവിളിക്ക് പ്രത്യുത്തരം. 2019-ല്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും കത്തോലിക്കാ സഭയിലെത്തിയ അബ്ദല്ലാ ജെല്‍ദാ എന്ന ഇരുപത്തിമൂന്നുകാരന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തന്റെ പ്രഥമ വ്രത വാഗ്ദാനം നടത്തി. ഗാസ മുനമ്പില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് ശേഷം വ്രതവാഗ്ദാനം നടത്തിയ ആദ്യ തദ്ദേശീയന്‍ എന്ന ഖ്യാതിയോടെയാണ് അബ്ദല്ലാ ജെല്‍ദാ പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നത്.

അര്‍ജന്റീന സ്വദേശിയും, ഗാസയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നൊവീഷ്യേറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഫാ. റൊമാനെല്ലി അംഗമായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇന്‍കാര്‍നേറ്റ്’ (ഐ.വി.ഇ) സഭയില്‍ ചേരുവാനാണ് അബ്ദല്ലായുടെ തീരുമാനം. ഹോളി ഫാമിലി ഇടവക ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങിയതോടെയാണ് തന്റെ ദൈവവിളിയുടെ ആരംഭം എന്നാണ് അബ്ദല്ലാ പറയുന്നത്. പുരോഹിതനും, മിഷണറിയുമാകുവാനുള്ള ആഗ്രഹം തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞത് തനിക്ക് ഒരുപാട് ആന്തരിക സമാധാനം നല്‍കിയെന്നും അബ്ദല്ലാ പറയുന്നു.

“ഗാസ മുതൽ ബെത്ലഹേം വരെ, നസ്രത്ത് മുതൽ ജറുസലേം വരെയുള്ള ആദിമ ക്രൈസ്തവരുടെ പിൻഗാമികളാണ് ഞങ്ങൾ, ലോകത്ത് എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, വിശ്വാസത്തില്‍ ജീവിക്കാനും സാക്ഷ്യം വഹിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്”. ഗാസ മുനമ്പില്‍ ഈ വിശ്വാസ സാക്ഷ്യത്തിന് വളരെയേറെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താന്‍ നാല് യുദ്ധങ്ങള്‍ക്കിടെയിലാണ് ജീവിച്ചത്, തിന്മകള്‍ക്കിടയിലും ഞാൻ എപ്പോഴും പ്രതീക്ഷയ്ക്ക് ഇടം നൽകി. സമാധാനത്തിനായി തന്റെ പ്രേഷിത ദൗത്യം വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.

അബ്ദല്ലായുടെ ദൈവവിളി പ്രതീക്ഷയുടെ ഒരു അടയാളമായതിനാല്‍ ഗാസ ഇടവകക്കും, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിനും, മറ്റ് സഭകള്‍ക്കും ഒരു അനുഗ്രഹമാണെന്നു ഫാ. ഗബ്രിയേല്‍ റൊമാനെല്ലി .പറഞ്ഞു. യുദ്ധങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് സഭ എങ്ങോട്ട് അയച്ചാലും അവിടെ പോകുവാന്‍ യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 1984-ല്‍ സ്ഥാപിതമായി 5 ഭൂഖണ്ഡങ്ങളിലായി 26 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഐ.വി.ഇ സഭയുടെ ഇറ്റലിയിലെ മോണ്ടെഫിയാസ്കോണിലെ സെമിനാരിയില്‍ ചേരുവാനായി വിസക്കായി കാത്തിരിക്കുകയാണ് അബ്ദല്ലാ ഇപ്പോള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »