News - 2024

ബൊളീവിയന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയത്തിനു നേരെ ഫെമിനിസ്റ്റ് ആക്രമണം

പ്രവാചകശബ്ദം 01-11-2021 - Monday

ലാ പസ്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ ഫെമിനിസ്റ്റുകൾ ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയുടെ സമയത്താണ് ആക്രമണമുണ്ടായത്. സാന്താക്രൂസ് ഡി ലാ സിയേറ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സെർജിയോ ഗാൽബർട്ടി വിശുദ്ധ കുർബാനഅര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരിന്നു ആക്രമണം. ദേവാലയത്തിന്റെ മുന്നിലെ ഭിത്തിയിൽ .ഫെമിനിസ്റ്റുകള്‍ ചുമന്ന ചായംപൂശി വികൃതമാക്കി. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ അക്രമികളെ പുറത്തിറങ്ങി തടഞ്ഞു. ഇതിനു പിന്നാലെ പോലീസ് എത്തി ഇവരെ നീക്കംചെയ്തു.

കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ നടന്ന ആക്രമണത്തെ അതിരൂപത അപലപിച്ചു. 106 വർഷം പഴക്കമുള്ള പൈതൃക സ്മാരകത്തിന്മേലാണ് ഫെമിനിസ്റ്റുകൾ ചായംപൂശിയതെന്ന്‍ അതിരൂപത ചൂണ്ടിക്കാട്ടി. മുജറിസ് ക്രിയാൻഡോ എന്ന ഫെമിനിസ്റ്റ് സംഘടനയിലെ അംഗങ്ങളാണ് അക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമമായ എൽ ഡെബർ റിപ്പോർട്ട് ചെയ്തു. രണ്ടാനച്ഛനായ വ്യക്തിയുടെ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരു പെൺകുട്ടിയുടെ വാർത്ത ബൊളീവിയയിൽ വലിയ ഒരു വിവാദമായി മാറിയിരിന്നു. പെൺകുട്ടി ഇപ്പോൾ സാന്താക്രൂസ് അതിരൂപത നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്.

ഈ കേസിൽ ഭ്രൂണഹത്യ നടത്തരുതെന്ന് സഭാ അധികൃതർ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഫെമിനിസ്റ്റുകൾ നടത്തിയ ആക്രമണത്തിന്റെ കാരണമായി എൽ ഡെബർ ചൂണ്ടിക്കാണിക്കുന്നത് ഈ സംഭവമാണ്. എന്നാൽ ആരോപണം നിഷേധിച്ച് അതിരൂപത രംഗത്തുവന്നു. മരുന്നും, വിദ്യാഭ്യാസവും, താമസിക്കാൻ ഒരിടവും നൽകിയതിന്റെ പേരിലാണ് സഭ ഇപ്പോൾ വിമർശനം ഏറ്റു വാങ്ങുന്നതെന്ന് അതിരൂപത വക്താവ് പറഞ്ഞു. സഭ നടത്തുന്ന സ്ഥാപനത്തിലേക്ക് പെൺകുട്ടിയെ മാറ്റിയത് പോലും സർക്കാരിന്റെ തീരുമാനം ആയിരുന്നുവെന്നും അതിരൂപത ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാറ്റിനമേരിക്കൻ രാജ്യങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും രൂപങ്ങള്‍ക്കും നേരെ ഫെമിനിസ്റ്റുകള്‍ ആക്രമണം നടത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഒക്ടോബർ 27 ബുധനാഴ്ച ലാപാസിലെ ബൊളീവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »